Sunday, 23 December 2018

തോട്ടുപാലം

ഓരോ തവണ പുതുക്കോട് തോട്ടുപാലം കാണുമ്പോഴും പ്രിയ സുഹൃത്ത് നാജിയെ ഓർമ വരും.

ഒരുപാട് കാലം ഈ കുഞ്ഞു പാലത്തിൽ കേറാനുള്ള പൂതി കൊണ്ടും പല കാരണങ്ങൾ പറഞ്ഞു നാട്ടുകാരും കൂട്ടുകാരും അവിടെ പോവാൻ സമ്മതിക്കാത്തത് കൊണ്ടും അത് വഴി പോവുമ്പോഴൊക്കെ ബസിലിരുന്നു കൊണ്ട് ഞാൻ സങ്കടത്തോടെ എത്തി എത്തി നോക്കുമായിരുന്നു.

എന്റെ പൂതി കണ്ടു ഒന്ന് രണ്ടു തവണ ഉപ്പ എന്നെയും അനിയന്മാരെയും കൊണ്ട് തോട്ടുപാലത്തിൽ കൊണ്ട് പോയിട്ടുണ്ട്.
എന്നാൽ വൈകുന്നേരങ്ങളിൽ ഒറ്റക്ക് അതിന്റെ മോളിൽ കയറി താഴെയുള്ള തോട്ടിലേക്കും പാടത്തേക്കും നോക്കി കാറ്റേറ്റ് ഇരിക്കാൻ ഞാൻ ആഗ്രഹിച്ചു.
പക്ഷെ അവിടെ കള്ള് കുടിയന്മാരും മറ്റും സെറ്റ് കൂടി ഇരിക്കുകയാണ് പെൺകുട്ടികൾ അവിടെ പോവുന്നത് ശെരിയല്ല എന്നും പറഞ്ഞു പലരും എതിർത്തു.
2 വർഷം മുൻപാണ് സുഹൃത്ത് നാജിയോട് ഞാനീ ആഗ്രഹം സാധിക്കാത്തതിന്റെ സങ്കടം പങ്കു വയ്ച്ചത്.
അന്നേരം അവനെന്നോട് ചോദിച്ചു,
"ശെരിക്കും നിനക്ക് അവിടെ പോയിരിക്കാൻ ആഗ്രഹമുണ്ടോ?

"പിന്നല്ലാതെ,അതോണ്ടല്ലേ പറഞ്ഞത്"

"പിന്നെ എന്താ പോയാൽ ?"

"അവിടെ ഉള്ള ആളുകൾ ശെരിയല്ല, പാലത്തിന്റെ സ്ലാബിൽ കുപ്പിച്ചില്ലുകൾ ഉണ്ടെന്നൊക്കെ പറഞ്ഞിട്ട് ഒറ്റക്ക് വിടുന്നില്ല"

"നീ മുന്നേ ഉപ്പടെ കൂടെ പോയപ്പോൾ ആരേലും ഉണ്ടായിരുന്നോ?"

"ഇല്ല"

"എന്നാ ഞാൻ ഒരു കാര്യം പറയട്ടെ..
നീ ശെരിക്കും പോവാൻ ആഗ്രഹിച്ചിട്ടുണ്ടെൽ, നിന്റെ നിയ്യത്ത് നല്ലതാണേൽ നീയവിടെ പോയിരിക്കും, ഒരു കാരണവും ഒഴികഴിവും പറയാതെ തന്നെ."

"ഉം..ഇൻ ഷാ അല്ലാഹ്.. ഇപ്പൊ പോവാൻ തോന്നുന്നുണ്ട്.ആരേലും കൂടെ വരൊ എന്നൂടെ അന്വേഷിച്ചു നോക്കട്ടെ."

"സുഹറ, കഴിയുന്നതും നീ ഒറ്റക്ക് തന്നെ പോവണം.
You know,there are no accidents. everything happens for a reason.
All the best for your journey."
നാജി ഇത്ര കൂടെ കൂട്ടിച്ചേർത്തു.

സാധാരണ ഒരു പെൺകുട്ടി ആൺ കുട്ടികളോട് ഇത്തരം ആഗ്രഹങ്ങൾ പങ്ക് വയ്ക്കുമ്പോൾ
2 തരം മറുപടികളാണ് കിട്ടുക.
1) നീ ഒറ്റക്ക് പോവേണ്ട, നമുക്ക് ഒരൂസം ഒരുമിച്ചു പോവാം/ നിന്നെ ഞാൻ കൊണ്ടോവാം
2) ആണുങ്ങൾ മാത്രം ഉള്ളൊടത്താക്ക് തനിച്ചു പോവുന്നത് ശെരിയല്ല.അങ്ങനെ ഉള്ള സ്വപ്‌നങ്ങൾ കാണാനും നിക്കണ്ട.ഒതുങ്ങി ഒരോടുത്ത് ഇരുന്നാൽ മതി.

ഇവിടെയാണ് നാജി വ്യത്യസ്തനായത്.
എന്റെ ഒരുപാട് നാൾ മൂടി വച്ച പല സ്വപ്നങ്ങളും ഇത്തരത്തിൽ തുറന്നു വിടാൻ, അതിനനുസരിച്ചു ചിന്തിക്കാൻ നാജിയുടെ ചില വാക്കുകൾക്ക് ആയിട്ടുണ്ട്.
നാജിയെ പോലെ വേറെയും ഒരുപാട് സുഹൃത്തുക്കൾ.

അങ്ങനെ അന്ന് താമസിച്ചിരുന്ന വീടിന്റെ 2 km അപ്പുറത്തുള്ള ഈ പാലം കേറാൻ അന്നേ ദിവസം വൈകുന്നേരം ഞാൻ പുറപ്പെട്ടു.
ഇറങ്ങിയപ്പോൾ അസ്ലുവും കൂടെ വന്നു. നടന്നിട്ടാണ് പോയത്.വളരെ രസകരമായിരുന്നു.
നാട്ടുകാരൊക്കെ നല്ല സഹകരണം.
പാലത്തെ കുറിച്ചും അത് നിർമിച്ച കാലത്തേ കുറിച്ചും അവിടെ പാടത്ത് പണി ചെയ്തു കൊണ്ടിരിക്കുന്ന  അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞു തന്നു.
അവർ ഞങ്ങളെ അവരുടെ വീടുകളിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.
നാട്ടുകാർ ഞങ്ങൾക്ക് കൂടുതൽ പറഞ്ഞു തരാൻ വേണ്ടി ആ ചുറ്റുവട്ടത്തെ ഏറ്റവും പ്രായമായവരെ കുറിച്ചും മറ്റും പറഞ്ഞു തന്നു.
മംഗലം ഡാമിലെ വെള്ളമാണ് തോട്ടുപാലത്തിലൂടെ കനാലുകൾ വഴി കൃഷി സ്ഥലങ്ങളിലേക്കെത്തുന്നത്.
ബ്രിട്ടീഷുകാർ നിർമിച്ച പാലം എന്നായിരുന്നു ഞാൻ മുൻപ് കേട്ടിരുന്നത്. എന്നാൽ സ്വാതന്ത്ര്യം കിട്ടിയ ശേഷമാണു ഈ പാലം ജലസേചനത്തിനായി പണിതതത്രെ.
പിന്നെ അതിനെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ഉമ്മയെയും ഉപ്പയെയും കൂട്ടി ഞാൻ മംഗലം ഡാമിൽ എത്തി.
എനിക്ക് തോന്നുന്നു ഹൃദയങ്ങളെ തേടിയുള്ള യാത്രയ്ക്ക് വഴിത്തിരിവായത്, അല്ലെങ്കിൽ തുടക്കം കുറിച്ചത് ഈ കൊച്ചു യാത്രയാണ്.
അന്ന് ആ കർഷകരോട് സംസാരിച്ചപ്പോൾ കിട്ടിയ സ്നേഹവും സമാധാനവും ആകാംഷയുമൊക്കെയാണ് ഇന്നും എന്നെ യാത്രകൾ ചെയ്യാൻ കൂടുതൽ പ്രേരിപ്പിക്കുന്നത്.അതിലുപരി വിശാലമായ ലോകവും കാഴ്ചപ്പാടും കാണിച്ചു തന്ന, ഭൂമിയിലൂടെ സഞ്ചരിച്ചു ദൃഷ്ടാന്തങ്ങൾ കണ്ടെത്താൻ പറഞ്ഞ ഖുർആനും, സ്വാതന്ത്ര്യവും അവകാശങ്ങളും ഇളവുകളോട് കൂടിയ കടമകളും ഒരു സ്ത്രീയായ എനിക്ക് കൂടെ ബാധകമാണെന്ന് പഠിപ്പിച്ചു തന്ന പ്രവാചകനും.
കൂടെ കൂടെ സമാധാനം തരുന്ന ഈ യാത്രകൾ തുടരാൻ ഇനിയും ആവട്ടെ എന്ന് ആഗ്രഹിക്കുന്നു...

No comments:

Post a Comment