ഒരാഴ്ചത്തെ കറങ്ങി തിരിയലുകൾക്ക് ശേഷം ഇന്നലെ വൈകുന്നേരമാണ് വീടെത്തിയത്.
എന്തോ വല്ലാത്ത സമാധാനമായിരുന്നു ഈ ഗേറ്റ് തുറക്കുമ്പോളും,
എന്നെ കണ്ടതും 'ന്റെ മോള് നെയ്‌ച്ചോറും ബീഫും ഒക്കെ കഴിച്ചു തടിച്ചല്ലോ' എന്ന് അസ്‌ലു കളിയാക്കി പറയുമ്പോഴും ,
ഉമ്മാനെ അടുക്കളയിൽ ചെന്ന് 'മ്മാ' എന്ന് നീട്ടി വിളിച്ചപ്പോൾ ഇച്ചിരി പരിഭവത്തോടെ
'അതിന് അനക്ക് ഉമ്മ ഇല്ലല്ലോ , ഇത്രേം ദിവസത്തിനിടയിൽ ഒരു നേരമെങ്കിലും എനിക്കൊന്നു ഫോൺ ചെയ്തോ' എന്ന് ഉമ്മച്ചി പരാതിപ്പെട്ടപ്പോഴും,
എല്ലാം കഴിഞ്ഞു പുസ്തകം,ലാപ്ടോപ്പ്,ചാർജറുകൾ, ഡ്രെസ്സുകൾ, തുടങ്ങി പലവകകളാൽ കുമിഞ്ഞു കൂടിയ എന്റെ ബെഡിൽ മലർന്ന് കിടന്ന് ഉറങ്ങുമ്പോഴും എന്തോ എന്തോ വല്ലാത്തൊരു സമാധാനം.
സമാധാനം എന്ന് തന്നെ അല്ലെ പറയേണ്ടത്?
അതെ സമാധാനം തന്നെ,
സമാധാനം മാത്രം തന്നെ!
മുൾവേലിയിലും പൂമെത്ത കാണുന്ന പോലൊരു സമാധാനമാണ് എനിക്ക് വീടെന്ന , ഭൂമിയിലെ ഏറ്റവും പൊരുത്തപ്പെട്ടയിടം.
അറിവും തെളിവും കാംക്ഷിച്ചും സ്നേഹബന്ധങ്ങൾ പുതുക്കാനുമെല്ലാമായി ഹൃദയങ്ങൾ തേടിയുള്ള കൊച്ചു കൊച്ചു യാത്രകൾ തുടങ്ങുന്നതും അവസാനിക്കുന്നതും വീട്ടിൽ നിന്നാണ്.
ഓരോ യാത്രയിലും
എത്ര എത്ര പുതിയ മുഖങ്ങൾ,
പരിചിത മുഖങ്ങൾ, പൊടിത്തട്ടിയെടുക്കേണ്ടി വന്ന മുഖങ്ങൾ...
ഉള്ള് തുറന്ന് സംസാരിച്ചു വരുമ്പോൾ ജീവിതത്തിൽ സമാധാനമില്ലെന്നു പരാതിപ്പെടുന്ന ഒരുപാട് മുഖങ്ങളെയാണ് ഏറെയും കാണാറുള്ളത്.
എന്തുകൊണ്ടാണ് ആർക്കും സമാധാനമില്ലാത്തത്?
അതോ സമാധാനമെന്നത് വെള്ളത്തിൽ വരച്ച വര പോലെയാണോ?
വരക്കുമ്പോൾ കാണുകയും വരച്ചു കഴിയുന്ന നിമിഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന പോലെ.
എല്ലാവർകളും പ്രതീക്ഷകളാണ്.
ഭൂമി സ്വർഗമാണെന്ന തെറ്റിദ്ധാരണയാണ്.
നിന്നെക്കാളും എനിക്ക് കൂടുതൽ വേണമെന്നും, എന്നാലോ അധികമായി ലഭിക്കുമ്പോൾ പഴയതിനെ വിട്ടുകൊടുക്കാൻ വല്ലാത്ത വിമുഖതയും കാണിക്കുകയും ചെയ്യുന്ന മനോഭാവമാണ് പലർക്കും.
ഒരു തരം പിടിവാശിക്കാർ.
പലരും സ്വത്വത്തെ ഇകഴ്ത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.
ആളുകൾ തമ്മിലുള്ള കലഹങ്ങളെക്കാൾ ഏറ്റവും വിഷമിപ്പിക്കുന്നത് സ്വയം ശപിക്കുന്നവരെയും, ഉരുകി ഉരുകി ഇല്ലാതാവുന്നവരെയും, ആവശ്യമില്ലാതെ താഴ്ന്നു കൊടുക്കുന്നവരെയും കാണുമ്പോഴാണ്.
സ്വഭിമാനം പണയം വച്ച് അവശ്യ സമയത്ത് സഹായിച്ചവനെ ദൈവതുല്യമായി കണ്ട് തല കുനിക്കുന്നവരെ കാണുമ്പോഴും
അത് പോലെ തന്നെ സഹായിച്ചതിന്റെ പേരിൽ കൊട്ടിഘോഷിക്കുകയും ആത്മപുളകിതരാകുകയും ആരാധന കാംക്ഷിക്കുന്നവരെയും കാണുമ്പോൾ അസ്വസ്ഥമാവാറുണ്ട്.
ഇപ്പറഞ്ഞ കൂട്ടരോടൊത്ത് സമയം ചിലവഴിക്കുമ്പോൾ പഞ്ഞിയിലൂടെ മുള്ള് വലിക്കുമ്പോഴുണ്ടാകുന്ന വേദന പോലൊരു സമാധാനക്കേടാണ് മനസ്സിൽ അനുഭവപ്പെടാറുള്ളത്.
ഓരോ മനുഷ്യന്റെയും മൂലധർമം ഭൂമിയിൽ സമാധാനം ഒരുക്കലാണ് എന്നിരിക്കെ എന്തിനാണ് ധർമത്തെ കുടഞ്ഞു കളയാൻ നമ്മൾ മത്സരിക്കുന്നത്?
എങ്ങിനെയാണ്,എപ്പോഴാണ് സമാധാനം ഉണ്ടാകുന്നത്?
എല്ലാവരും അടങ്ങിയൊതുങ്ങിയിരുന്നാൽ, അല്ലെങ്കിൽ അക്രമം പ്രവർത്തിക്കാതിരുന്നാൽ സമാധാനം ഉണ്ടാകുമോ , എന്ന് ഒരിക്കൽ ഞാനൊരു സുഹൃത്തിനോട് ചോദിച്ചപ്പോൾ
മറുപടി നൽകിയതിങ്ങനെയാണ്,
'നമ്മുടെ അമ്മമാരെ ശ്രദ്ധിച്ചിട്ടുണ്ടോ?
അവരിങ്ങനെ പെട്ടെന്നൊരു ദിവസം മുതൽ വീടിന്റെ ഒരു ഭാഗത്ത് ആരോടും മിണ്ടാതെ അടങ്ങിയിരിക്കാൻ തുടങ്ങുന്നു.
അല്ലെങ്കിൽ വളരെ മിതമായി മാത്രം സംസാരിച്ചു കൊണ്ട് ഒതുങ്ങിയിരിക്കുന്നു.
എന്താണ് പിന്നെ ആ വീട്ടിൽ സംഭവിക്കുക?
എല്ലാവരും അസ്വസ്ഥരാകില്ലേ?
കുടുംബ വ്യവസ്ഥ ആകെ താളം മറിയില്ലേ?
വീട്ടിലെ സമാധാനം പാടെ നഷ്ടപ്പെടില്ലേ?
അപ്പോൾ അടങ്ങിയിരിക്കുമ്പോഴും മിണ്ടാതിരിക്കുമ്പോഴുമൊക്കെയാണോ സമാധാനം ലഭിക്കുന്നത് ?, അല്ല,
മറിച്ചു ആ വീട്ടിലെ ഓരോരുത്തരും അവരുടേതായ കടമകൾ സമയാനുസൃതമായും ഫലവത്തായും നിറവേറ്റുമ്പോഴല്ലേ അവിടെ സമാധാനമുണ്ടാകുന്നത്.
അമ്മയുടെ ഈ മാറ്റത്തിന്റെ കാരണം അന്വേഷിച്ചു കൊണ്ടോ ചോദ്യം ചെയ്തുകൊണ്ടോ (സഹചര്യത്തിനനുസരിച്ചു) അതിനു പരിഹാരം കണ്ടെത്തി അവരെ തിരിച്ചു പഴയ പോലെ ഉത്സാഹിതരാക്കുമ്പോഴല്ലേ അവിടെ വീണ്ടും സമാധാനമുണ്ടാകുന്നത്.
അത് പോലെ തന്നെയാണ് അക്രമങ്ങൾ തടയലും ചോദ്യം ചെയ്യലും നിയമാനുസൃതമായി ശിക്ഷിക്കലുമെല്ലാം.'
എന്റെ ഉള്ളിലേക്ക് ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും നൽകിയ കൊച്ചു സംസാരമായിരുന്നു അത്.
എന്തിനാണ് ഭൂമിയിൽ രാജ്യങ്ങളും മറ്റു ഘടകങ്ങളും വേർത്തിരിച്ചത്?
എന്തിനാണ് ഓരോ കൂട്ടായ്മകൾക്കും കൂട്ടങ്ങൾക്കും പൊതുനിയമങ്ങളും അവ ലംഘിക്കുന്നവർക്ക് ശിക്ഷയും, അംഗീകരിച്ചു മുന്നോട്ട് പോകുന്നവർക്ക് സ്ഥാനക്കയറ്റവും പ്രോത്സാഹനവുമെല്ലാം നൽകുന്നത്?
അതെ,നീതി വ്യവസ്ഥകളും പൊതു നിയമവും എല്ലാം ഭൂമിയിൽ സമാധാനം നിലനിർത്താൻ വേണ്ടി മാത്രമാണ്.
എന്നിട്ടും നമ്മളതിൽ അവസരവാദവും കൃത്രിമത്വവും കാപട്യവും കാണിക്കുന്നു.
ഇരുട്ടത്ത് നീതികേട് പ്രവർത്തിക്കുകയും വെളിച്ചത്ത് കണ്ണടക്കുകയും പിടിക്കപ്പെട്ടാൽ ഉറഞ്ഞു തുള്ളുകയോ സ്വന്തത്തിനു വേണ്ടി അന്യായമായി വാദിക്കുകയോ ചെയ്യുന്നു.
പിന്നെ എങ്ങിനെയാണ് സമാധാനമുണ്ടാകുക?
ഞാൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് മാത്രമാണ് ശെരിയെന്നു വാദിക്കുമ്പോഴാണോ അതോ തന്റെ വിശ്വാസത്തോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ കൂടി ആദരിക്കുമ്പോഴാണോ നമുക്കിടയിൽ സമാധാനമുണ്ടാകുക?
മനുഷ്യന്റെ മൂല്യ സ്വഭാവം അക്രമമവും വിഷാദവുമാണോ?
ഒരിക്കൽ മെന്റൽ ഹെൽത്ത് കെയറിന്റെ ഭാഗമായി നടന്ന തിയേറ്റർ വർക് ഷോപ്പിൽ ഒരു കൊച്ചു ആക്ടിവിറ്റി ചെയ്യുകയായിരുന്നു.
ആക്ടിവിറ്റി ഇതായിരുന്നു, അവിടുള്ള എല്ലാവരും നിശ്ചയിച്ച സ്പേസിന്റെ പുറത്തു കടക്കാതെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടക്കണം.
ട്രെയ്നർ സ്റ്റോപ്പ് എന്ന് പറയുമ്പോൾ എന്തെങ്കിലും ഒരു ആക്ഷനോടെ പ്രതിമ പോലെ അനങ്ങാതെ നിൽക്കണം.
ചുറ്റുമുള്ളവരുടെ വിവിധ ഭാവങ്ങൾ കാണാനുള്ള ആകാംഷയോടെ സ്റ്റോപ്പ് എന്ന വാക്ക് കേൾക്കാൻ പ്രതീക്ഷിച്ചു ഞങ്ങൾ തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി.
ട്രെയ്നർ സ്റ്റോപ്പ് പറഞ്ഞു.
ഞങ്ങളെല്ലാവരും പ്രതിമ കണക്കെ അനങ്ങാതിരുന്നു, എന്നിട്ട് കണ്ണുകൾ ചുറ്റുമോടിച്ചു.
എല്ലാവരുടെയും ഭാവങ്ങളും നാട്യങ്ങളും അക്രമത്തിന്റെ സ്വഭാവം കാണിക്കുന്നവയായിരുന്നു.ആക്സിഡന്റ് സ്ഥലത്തെ സെൽഫി,
വെടി വയ്ക്കൽ, നെഞ്ചിൽ കുത്തേറ്റ് വീഴാൻ പോവാൻ, മാന്താനും പിടിക്കാനും ഒരുങ്ങൽ, പല്ലുകളും നഖങ്ങളും മൃഗീയമാക്കൽ,നെറ്റിചുളിക്കൽ, വിഷാദിച്ചു നിൽക്കൽ ഒക്കെ.
ചുരുക്കം ചിലർ മാത്രം പ്രണയം, പ്രാർത്ഥന തുടങ്ങിയ ഭാവങ്ങൾ അവതരിപ്പിച്ചു.
പിന്നീട് പലയിടത്തും ഈ ആക്ടിവിറ്റി പരീക്ഷിച്ചപ്പോളും അനുഭവം ഇത് തന്നെയാണുണ്ടായത്.
സമാധാനം തേടി കാടുകളിലേക്കും പൂന്തോട്ടങ്ങളിലേക്കും നമ്മൾ പോകാറുണ്ടല്ലോ? എന്തുകൊണ്ടാണത്?
അവിടെ അക്രമവും കാപട്യവും കൃത്രിമത്തത്വവും ഇല്ല എന്നത് കൊണ്ട് തന്നെ. കൂടാതെ
മനുഷ്യരുടെ അത്രക്ക് കലഹവും അക്രമവും മൃഗങ്ങളിൽ ഇല്ല എന്നതും.
അതിലുപരി ഹൃദയത്തെയും തലച്ചോറിനെയും ഉദ്ദീപിപ്പിപ്പിക്കുന്ന പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന വിഭിന്നമായ ശബ്ദ മധുരിമകളും കുളിർ കാഴ്ചകളും നറുമണങ്ങളുമെല്ലാം ഹൃദയത്തിൽ കൂടുതൽ സമാധാനവും കുളിർമയും നിറയ്ക്കുന്നു .
അപ്പോൾ അക്രമവും വിഷാദവുമെല്ലാം മൂല്യ സ്വഭാവമായുള്ള നമ്മിൽ സമാധാനം ഉണ്ടാകുക, പരസ്പരം സമാധാനം ഒരുക്കുക എന്നത് ചെറിയ കാര്യമല്ല.
എന്നാലോ വളരെ കഠിനമായ ശ്രമവുമാണത്.
മാനവ ഗുണകാംഷയ്ക്ക് വേണ്ടി
പൊതു നിയമങ്ങൾ അനുസരിക്കുകയും പരസ്പരം അംഗീകരിക്കലും അർഹതപ്പെട്ടവരെയും അക്രമിക്കപ്പെട്ടവരെയും അവശ്യ സമയത്ത് ചേർത്ത് പിടിക്കലുമെല്ലാമാണ് ഭൂമിയിൽ സമാധാനമുണ്ടാക്കുന്നത്.
മത്സരങ്ങളേക്കാൾ കൂടെയുള്ളവനെയും പരിഗണിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് നമ്മളിൽ ഒരുമയുണ്ടാക്കുന്നത്.
ഒരുമയിലൂടെ സ്നേഹവും സമാധാനവും.
സമാധാനം നിലനിർത്താൻ നമുക്കിനിയും ആവട്ടെ.
സുഹ്റ
💚