തുറന്നിട്ട വാതിൽ പോലെയാണ് എന്റെ മനസ്സ്..ആർക്കും എപ്പോ വേണേലും കേറി വരാം ഇറങ്ങി പോകാം..വാതിലടച്ചു അകത്തിടൂല്ല, പുറത്താക്കി വാതിലടക്കുകയുമില്ല.. എന്നാൽ അകത്തു കേറി വാതിലടക്കാൻ ശ്രമിക്കരുത്..ആരും...
😑
Tuesday, 26 June 2018
Vathil
Saturday, 23 June 2018
6per
ഞാൻ എന്നെ മറന്നപ്പോഴും എന്നെ മുതുക് തട്ടിയുണർത്തിയ ,ഹൃദയങ്ങളിലേക്ക് കൂട്ടിപിടിച്ച ചിലർ.
അവരെന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ എനിക്കെന്റെ സ്നേഹം പ്രകടിപ്പിക്കാനായില്ല..ഒരിക്കൽ പോലും മൃദുലമായി സംസാരിച്ചില്ല.ഒരിക്കൽ പോലും പറയാൻ കൊതിച്ച സ്നേഹ വാക്കുകൾ പങ്കു വയ്ച്ചില്ല..ഇടയ്ക്കിടെ കാണാൻ ഒരുപാട് മോഹിച്ചെങ്കിലും ഒരിക്കൽ പോലും പറഞ്ഞില്ല..അവർക്കെല്ലാം എന്റെ മേലെ വലിയ സ്വപങ്ങളായിരുന്നു. ഞാനെന്റെ സ്വപ്നങ്ങൾക്ക് പരിധി വച്ചപ്പോഴും അവരെന്നെ കൂടുതൽ സ്വപ്നം കാണാൻ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അതിലേക്കുള്ള വഴികളെ കുറിച്ച് മാർഗദർശനം തന്നു. അവയൊന്നും എന്നെ കൊണ്ട് ആവില്ലെന്ന് പറഞ്ഞു ഞാൻ പിന്മാറിയില്ല, പകരം ഇതൊക്കെ നടക്കുമോ,അര്ഹതയില്ലാത്തത് മോഹിക്കണോ, തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കണോ, വിധിപോലെ ഇരിക്കും എന്നെല്ലാം പറഞ്ഞു ഞാൻ പലപ്പോഴും പിന്മാറാൻ ശ്രമിച്ചപ്പോഴും, നീ ഒന്ന് മനസ്സുവച്ചാൽ ഇതൊക്കെ നടക്കും, വിധിക്കു മാത്രമായി വിട്ടു കൊടുക്കാതെ പരിശ്രമിക്കൂ എന്ന് നിരന്തരമായി അവരെന്നോട് പറഞ്ഞു കൊണ്ടിരുന്നു.
ഇപ്പോൾ നിങ്ങളുടെ ഓരോരുത്തരുടെയും അഭാവം മനസ്സിൽ വല്ലാത്ത വിങ്ങൽ തീർക്കുന്നു, കൂടെ ഉണ്ടായ കാലം നിങ്ങളോട് നേരാം വണ്ണം സ്നേഹവും കരുതലും നിങ്ങളുടെ മേലുള്ള ആദിയും എല്ലാം ഹൃദയം തുറന്നു കാണിക്കാൻ പറ്റാത്തതിലുള്ള കുറ്റബോധം നെടുവീർപ്പായി ഇന്നെന്നെ വേട്ടയാടുന്നു.നിങ്ങളൊരുത്തരേയും അത്രമേൽ ഇഷ്ടമാണ്, ഇപ്പോഴും പ്രാർത്ഥിക്കുന്നു.ഓർക്കുമ്പോൾ തന്നെ കണ്ണ് സന്തോഷം കൊണ്ട് നിറയുന്നു.നിങ്ങളുടെ സ്വപനങ്ങളിൽ ഞാനുണ്ടായിരുന്നു എന്നത് എന്നിൽ അഭിമാനം നിറയ്ക്കുന്നു.നിങ്ങളുടെ മുന്നിൽ ഒരു കൊച്ചു കുട്ടിയെ പോലെ കരുതപ്പെടാൻ അറിയാതെ മോഹിച്ചു പോകുന്നു...എന്റെ കണ്ണുകളിൽ സന്തോഷം നിറച്ചവരെ...എന്നാണ് നിങ്ങളെ ഒക്കെ ഒന്ന് കൺകുളിർക്കെ കാണുക..സുഹറ കാത്തിരിക്കുന്നു..കൊച്ചു കുട്ടിയെ പോലെ..
Wednesday, 20 June 2018
തൃശൂർ ബുക്ക്
ഇടയ്ക്കിടെ വിഷ്ണു വിളിക്കുമ്പോൾ പറഞ്ഞിരുന്നു ഉല്ലുവിനെ കൊണ്ട് സിമ്പിൾ ഒബ്ജക്റ്റ് drawing എവിടെയെങ്കിലും നോക്കി വരപ്പിക്കണമെന്നു.
പക്ഷെ ഡ്രോവിങ് എവിടെ നിന്ന് കിട്ടും.ഒരിക്കൽ ട്രെയിനിൽ നിന്നും കിട്ടിയ lkg കുട്ടികൾക്കുള്ള കളറിംഗ് ബുക്ക് കിട്ടി.ആദ്യമൊക്കെ അതിൽ നിറം കൊടുക്കുകയും അതിലുള്ള ചിത്രങ്ങൾ പകർത്തുകയും ചെയ്തു.ഇപ്പോഴും വിഷമത്തോടെ ഓർക്കുന്നു, എഴുതാനും വായിക്കാനും അറിയാത്ത ഉല്ലു അന്ന് ചിത്രങ്ങളുടെ ഉള്ളിൽ ഏതു നിറം കൊടുക്കണം എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ടാകും.അതും പകർത്താനുള്ളതാണെന്നു കരുതി ചിത്രത്തിൽ അതും എഴുതി ചേർക്കുമായിരുന്നു ഉല്ലു അന്ന്.എന്നിരുന്നാലും നല്ല വൃത്തിയും അനുപാതവും ഉള്ള ചിത്രങ്ങളായിരുന്നു അവയൊക്കെ.കാലുകൾ കൊണ്ട് വരച്ചതാണെന്നു വിശ്വസിക്കാൻ ഏറെ പ്രയാസം തോന്നും കാണുന്നവർക്കെല്ലാം.
ഇനി അപ്പോൾ കുറച്ചു കൂടെ നല്ല സീനറി ചിത്രങ്ങൾ ഒക്കെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നി.പക്ഷെ എവിടെ കിട്ടും. എത്ര ക്യാഷ് വരും എന്നൊന്നും അറിയില്ല.
ബുക്ക് വേടിക്കാനുള്ള പണം തികഞ്ഞപ്പോൾ അതും കൊണ്ട് ഞാൻ തൃശൂരിലേക്ക് വണ്ടി കയറി.അന്ന് നല്ല മഴയുള്ള ഒരു ദിവസമായിരുന്നു.ആദ്യം തൃശൂർ റൗണ്ടിലെ ഫുട് പാത്തുകളിൽ കണ്ട സെക്കന്റ് ഹാൻഡ് ബുക്ക് വിൽക്കുന്നവിടെ ഒക്കെ ഒന്ന് അന്വേഷിച്ചു.അവരെന്നോട് ഫാൻസിയിലോ സ്റ്റേഷനറി കടകളിലോ ബുക്ക് സ്റ്റാളിലോ അന്വേഷിക്കാൻ പറഞ്ഞു.
അങ്ങനെ ഞാൻ H&C publicationil കയറി ,കാര്യം അന്വേഷിച്ചു, എന്നാൽ അവർക്കും വ്യക്തമായ ഐഡിയ ഇല്ല.നിറം കൊടുക്കാൻ പറ്റിയ ചെറിയ പുസ്തകങ്ങൾ ആണെങ്കിൽ ഇവിടെ ഉണ്ടെന്നു പറഞ്ഞു.ഞാൻ നിരാശയായി ഇങ്ങനെ നിൽക്കുമ്പോഴാണ് ഒരു പൂർണ ഗർഭിണി ആയ ഒരു ചേച്ചിയും അവരുടെ കൊച്ചു മോനും എന്നെ ഉറ്റു നോക്കുന്നത് കണ്ടത്.ശേഷം അവർ പുറത്തു പോവുകയും ചെയ്തു.
ഞാൻ കടക്കാരോട് വേറെ ഏതെങ്കിലും ഷോപ് അറിയുമോ എന്ന് ചോദിച്ചു.എവിടെ പോയാലും ഇത്തരത്തിലുള്ള ബുക്സ് മാത്രമേ കിട്ടൂ എന്നു പറഞ്ഞവർ കൈമലർത്തി.
ഇനിയിപ്പോ എന്ത് ചെയ്യും നേരം ഇരുട്ടാവാനായി. അര മണിക്കൂറിനുള്ളിൽ സാധനം കിട്ടിയില്ലെങ്കിൽ വീട്ടിലേക്കുള്ള last ബസും പോകും.
ഇതൊക്കെ ഓർത്തു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് നേരെത്തെ കണ്ട ചേച്ചിയും കുഞ്ഞും ആ പെരുമഴയത്ത് കുടയും ചൂടി എന്നെ കാത്തു നിൽക്കുന്നത് കണ്ടത്.
അവരെന്നോട് ചിരിച്ചു.
ഒരു ശങ്കയോടെ ഞാനും പാതി ചിരിച്ചു.
"അതേയ്,മോള് അന്വേഷിക്കണ ബുക്ക് ഉള്ള കട എനിക്കറിയാം.അതിന്റെ ഉള്ളിൽ വച്ച് പറഞ്ഞാൽ ആ കടക്കാർക്ക് ഇഷ്ടാവില്ലെലോ എന്ന് കരുതി പുറത്തു കാത്തു നിന്നതാണ്. വടക്കേ സ്റ്റാൻഡ് എത്തുന്നതിനു മുൻപ് ഇടത്തേക്ക് ഒരു റോഡ് ഉണ്ട്.ആ റോഡിൽ ഇത്തിരി നടക്കുമ്പോൾ വലതു വശം തന്നെ upstair കയറിയാൽ ഒരു ബുക്ക് ഷോപ് കാണാം.ഇത്തിരി കോസ്റ്റിലി ആകും.എന്നാലും മോൾ അന്വേഷിക്കുന്ന ബുക്ക്സ് അവിടെ കാണും."
"ആഹാ, താങ്ക്യൂ ചേച്ചീ...ഈ മഴയത്തും എനിക്കായി കാത്തു നിന്നതിനു."
"അത് കുഴപ്പമില്ല മോളെ..വേഗം പൊക്കോളൂ..മഴ കൂടി വരാണുണ്ട്.കുടയില്ലേ കയ്യിൽ?"
"ഇല്ല.എടുക്കാൻ മറന്നു ,ഓരം ചേർന്ന് വേഗം നടന്നോളാം"
"ഓക്കേ മോളെ.."
"ശെരി ചേച്ചീ.."
ശേഷം ഞാൻ ആ ഷോപ്പിൽ എത്തി.വിചാരിച്ച തരം 2 പുസ്തകങ്ങൾ കിട്ടി.landscape pencil drawing book.
ഉല്ലുവിന്റെ വരയ്ക്ക് ആ പുസ്തകങ്ങൾ നല്ല മുതൽ കൂട്ട് തന്നെയായിരുന്നു.
ആദ്യമായി അൽ അമീൻ എഞ്ചിനീയറിംഗ് കോളേജിൽ എക്സിബിഷൻ നടത്തിയത് അതിൽ നിന്നും പ്രാക്ടീസ് ചെയ്ത പെന്സില് drawingകൾ ആയിരുന്നു.ഈ പുസ്തകങ്ങൾ വേടിക്കാൻ തനിക്കു കോളേജിൽ നിന്നും കിട്ടിയ സമ്മാന തുക ഉല്ലുവിന് കൈമാറിയ നിതിൻ ചേട്ടനെ സ്നേഹത്തോടെ ഓർക്കുന്നു.
തൃശൂര്കാരോട് ഒരു പിടിക്ക് കൂടി എനിക്ക് സ്നേഹം കൂടാൻ കാരണമായ ആ ഗർഭിണി ചേച്ചിയെയും രണ്ടു വര്ഷങ്ങൾക്കിപ്പോൾ വളരെ സ്നേഹത്തോടെ ഓർക്കുന്നു.
നന്മയുടെ വഴിയിൽ കല്ലും മുള്ളും നിറഞ്ഞതാണ് എന്നൊക്കെ പറയും..ശെരി തന്നെയാണ്.എന്നിരുന്നാലും ചില കവലകളിൽ ചിലരെയൊക്കെ കൂട്ടി മുട്ടേണ്ടി വരും,വഴികൾ വീണ്ടും വീണ്ടും സുഗമമാക്കാൻ.
സസ്നേഹം സുഹ്റ
ഓർമ്മക്കൂട്ടു
വാക്കുകളിൽ വീർപ്പുമുട്ടിയ സ്നേഹവും
നിറഞ്ഞ പുഞ്ചിരികളും പ്രിയ
യാത്രകളിലെ
മധുരമൂറുന്ന ഓർമക്കൂട്ടുകൾ...
Tuesday, 19 June 2018
നീ
എത്ര തന്നെ പിടിച്ചു മാറ്റാൻ ശ്രമിച്ചു,ഒരിക്കൽ പോലും പിടിച്ചു പറിക്കാൻ ശ്രമിക്കാതെ... ഉള്ളിൽ നീ ഇങ്ങനെ കത്തുകയാണ്...
Monday, 18 June 2018
Sadharanakkari
സാധാരണക്കാരിൽ സാധാരണക്കാരി.. അല്ലെങ്കിൽ അതിനേക്കാൾ താഴെയുള്ളവൾ, അങ്ങനെയാണ് എനിക്ക് എന്നെ വിശേഷിപ്പിക്കാനുള്ളത്..
എന്നിരുന്നാലും എനിക്ക് കൊക്കിലൊതുങ്ങാവുന്ന സഹായങ്ങൾ എന്നിൽ നിന്ന് ചോദിക്കുന്നവരെ എനിക്കേറ്റവും പ്രിയമാണ്.
ഈ വലിയ ലോകത്ത് ഞാനും അംഗീകരിക്കപ്പെട്ട പോലെ എനിക്കപ്പോൾ അനുഭവപ്പെടും.
ഒരു വിഭാഗത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ടുപോയ എന്നോട് മറ്റൊരു വിഭാഗം പുഞ്ചിരിക്കാനുള്ള സന്മനസ്സ് കാണിക്കുമ്പോൾ അല്ലെങ്കിൽ എന്റെ പുഞ്ചിരിക്കോ വാക്കിനോ അവഹേളിക്കാത്ത രീതിയിൽ മറുപടി തരുമ്പോൾ എനിക്ക് അതിയായി അനുഗ്രഹിക്കപ്പെട്ടവളായി തോന്നും.ഞാനൊരുപാട് ധന്യയാവും അപ്പോൾ.
ഒരിക്കൽ ഒരു വൈകുന്നേര സമയത്തു ഞാനൊരു ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുകയായിരുന്നു.ചുറ്റും സ്കൂൾ കുട്ടികളാണ്.
'അയ്യോ ഇവരുടെ ഈ തിരക്കിൽ പെട്ട് ഈ പെട്ടീം ഭാണ്ഡവും തൂക്കി ഞാനെങ്ങനെ വീടെത്തും' എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എന്റെ തൊട്ടടുത്ത് കടത്തിണ്ണയിൽ ഇരിക്കുന്ന 2 ചെറിയ സ്കൂൾ കുട്ടികളിൽ ഒരു മോൾ എന്നെ 'ചേച്ചീ…..' എന്ന് നീട്ടി വിളിക്കുന്നത്..
'ഓയ് എന്തോ..'
'ചേച്ചീ ഒരു ഒരു രൂപ തരോ?'
'തരാല്ലോ, ചില്ലറ ഇല്ലേ?'
'പൈസ ഇല്ല!'
'അതെയോ...'
ഞാൻ ബാഗിനിടയിൽ ചില്ലറ തപ്പി..
എന്തോ ഒരു രൂപ മാത്രമായി കൊടുക്കാൻ തോന്നിയില്ല.സാധാരണ എപ്പോഴും ബാഗിൽ കുട്ടികൾക്ക് സമ്മാനിക്കാൻ എന്തെങ്കിലും കരുതാറുള്ളതാണ്.ഇന്നാണെങ്കിൽ ഒന്നുമില്ല താനും.
ഞാൻ ബാഗിൽ ബാക്കിയുള്ള ചില്ലറ പൈസകളും കൊടുത്തു.
തിളങ്ങുന്ന കണ്ണുകളുമായി അതിലേറെ അമ്പരപ്പോടെ അവളെന്നെ നോക്കി
'ചേച്ചിക്കും മിടായി വേടിച്ചു കൊടുത്തോ 'എന്ന് പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ഞാൻ തല പെട്ടെന്ന് വെട്ടിത്തിരിച്ചു.
അത്രക്ക് ദയനീയമായിരുന്നു , നന്ദിയോടെ ഉള്ള നോട്ടമായിരുന്നു അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആ കുഞ്ഞു വിദ്യാർത്ഥിയുടെ മുഖത്ത്.
ആ നോട്ടത്തിന്റെ തീവ്രത ആഴത്തിൽ അനുഭവിച്ചവൾ തന്നെയാണ് ഞാൻ.
അത് കൊണ്ട് തന്നെ എന്റെ മനസ്സിൽ ഒരു തരം അഭിമാനം ചാലിച്ച അനുഗ്രഹീതമായ സംതൃപ്തി നിറഞ്ഞു.
മറ്റൊന്നും കൊണ്ടല്ല, ആ ഒരു രൂപ ചോദിക്കാനാണെങ്കിലും അവളെന്നെ തന്നെ തിരഞ്ഞെടുത്തല്ലോ..അല്ലെങ്കിൽ അത്രയും ജനക്കൂട്ടത്തിനിടയിൽ ആ നിഷ്കളങ്ക നോട്ടം ദർശിക്കാൻ ദൈവം എന്നെ അവിടെ എത്തിച്ചല്ലോ, അതെ ഞാൻ അനുഗ്രഹിക്കപ്പെട്ടവൾ തന്നെ.❤
സുഹറ
Saturday, 16 June 2018
Vishnu art
ഏകദേശം 2 വര്ഷം മുൻപ് ,ഫെബ്രുവരിയുടെ അവസാനത്തിലോ മാർച്ചിന്റെ ആദ്യത്തിലോ ആണ് ഗ്രീൻ പാലിയേറ്റീവ് വഴി ഉല്ലുവിനെ നല്ല ചായങ്ങൾ തേടിയെത്തുന്നത്.
അത് വരെ പെൻസിലും കടയിൽ ലഭിച്ച 20 രൂപയുടെ ലോക്കൽ വാട്ടർ കളർ ഒക്കെയായിരുന്നു വരക്കാനും നിറം കൊടുക്കാനും ഉപയോഗിച്ചിരുന്നത്. അതൊക്കെ വേടിച്ചു കൊടുക്കാനേ അന്ന് വകുപ്പ് ഉണ്ടായിരുന്നുള്ളൂ..
കൂടാതെ ചിത്രങ്ങളിലെല്ലാം പഴയ പൂവും പൂച്ചട്ടിയും ഒക്കെ ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്. പുറത്തേക്ക് പോകാത്ത ഉല്ലുവിന്റെ ചിത്രങ്ങളിൽ അന്ന് പൂവും ചെടിയും കൂടാതെ മറ്റെന്ത് ഉണ്ടാകാനാണ്...
ഉല്ലു ഇടക്കിടക്ക് എന്നോട് ചോദിക്കും 'നോട്ട് ബുക്കിന്റെയോ മറ്റോ അട്ടകളിൽ എനിക്ക് വരയ്ക്കാൻ എളുപ്പം ഉള്ള ചിത്രങ്ങൾ ഉണ്ടെങ്കിൽ കൊണ്ട് തരുമോ' എന്ന്.
പരമാവധി തപ്പി നോക്കും.പക്ഷെ കാര്യമായി കിട്ടിയില്ല.
എങ്ങിനെയാണ് ഉല്ലുവിന് വരയെ കൂടുതൽ മനസ്സിലാക്കി കൊടുക്കുക എന്ന് ഞാൻ ആശങ്കയിലായി.
ഞാനും കുഞ്ഞു നാളിൽ എപ്പോഴോ വരച്ചതാണ്.
അങ്ങനെ ഒരു ദിവസം ഞാൻ ഉമ്മയെ ഡോക്ടറെ കാണിക്കാൻ ഒറ്റപ്പാലത്ത് ഉള്ള ഒരു ഹോസ്പിറ്റലിൽ പോയി.
ഞങ്ങളുടെ പേര് വിളിക്കുന്നതും കാത്തു വരാന്തയിൽ ഇങ്ങനെ ഇരിക്കുമ്പോഴാണ് തൊട്ട് മറുവശത്ത് ഒരു പയ്യൻ കുറച്ചു അപ്പുറത്തിരിക്കുന്ന അമ്മാമ്മയെ ചാർക്കോൾ കൊണ്ട് തത്സമയം അവന്റെ കൊച്ചു ഡയറിയിലേക്ക് പകർക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
ഞാൻ വളരെ ആകാംഷയോടെ ആ പയ്യനെ തന്നെ നോക്കി നിന്നു. വല്ലാതെ കൗതുകം തോന്നിയപ്പോൾ അവന്റെ അടുത്ത് പോയിരുന്നു. നീണ്ടു മെലിഞ്ഞു ചുരുളൻ മുടി ഒക്കെയായി എന്നേക്കാൾ സ്വല്പം പ്രായക്കുറവ് തോന്നിക്കുന്ന ആ പയ്യന്റെ പേര് വിഷ്ണു എന്നായിരുന്നു.
ഞാനവന്റെ ഡയറിയിലേക്ക് എത്തി നോക്കി.മനോഹരവും ലളിതവും ആയ രേഖാചിത്രം.
ഞാനവനോട് കൂടുതൽ പരിചയപ്പെട്ടു, ഉല്ലുവിനെ ചിത്ര രചന ഗൈഡ് ചെയ്യാൻ വരാമോ എന്ന് ചോദിച്ചു,
എന്നാൽ 'ഞാൻ തൃശൂർ ഫൈൻ ആർട്‌സ് കോളേജിൽ ആണ് ഞാൻ പഠിച്ചതെന്നും, ഇപ്പൊ കൂടുതൽ പഠനത്തിന് മൈസൂർ പഠിക്കുവാണെന്നും, അവിടെ ക്ലൈമാറ്റിക് പ്രോബ്ലം കൊണ്ട് തന്റെ ചെവിക്കെന്തോ പ്രശനം പറ്റി അതിന്റെ ചികിത്സക്കായി മാത്രം ലീവ് എടുത്ത് നാട്ടിൽ വന്നിരിക്കുവാണെന്നും അറിയിച്ചു,'
എന്റെ വാടിയ മുഖം കണ്ടു ,
സിമ്പിൾ ആയുള്ള ഒബ്ജക്റ്റ് drawing ഉല്ലുവിനെ കൊണ്ട് നിരന്തരം പരിശീലിപ്പിക്കാൻ അവനെന്നോട് നിർദേശിച്ചു.
'എന്നാൽ നീ വരച്ചു തുടങ്ങിയ ചിത്രങ്ങൾ അയച്ചു തരാമോ 'എന്ന് ഞാൻ ചോദിച്ചു.
അപ്പോഴാണ് 'എനിക്ക് whatsapp ഫേസ്ബുക് ഒന്നുമില്ല' എന്നവൻ പറയുന്നത്.'എന്നിരുന്നാലും അച്ഛന്റെ നമ്പർ തരാം, നാട്ടിൽ എത്തുമ്പോൾ എന്റെ അസുഖം ബേധമായി ഫോണിൽ സംസാരിക്കാൻ കഴിയുമ്പോൾ ഞാൻ വിളിക്കാം.എന്നിട്ട് എന്നെ കൊണ്ടാവുന്ന നിർദേശം ഞാൻ നൽകാം 'എന്നവൻ പറഞ്ഞു. അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞു അവനെനിക്കു വിളിച്ചു.
"ചേച്ചീ എന്നെ ഓർമ്മയുണ്ടോ,ഞാൻ വിഷ്ണുവാണ്,എനിക്കിപ്പോൾ ഫോണിൽ സംസാരിക്കാൻ പറ്റും, ഞാനിപ്പോൾ നാട്ടിൽ ഉണ്ട്.കുറചു ദിവസമേ ലീവ് ഉള്ളൂ, നമ്മുടെ ഉല്ലു താത്ത ഇപ്പോൾ വരക്കുന്നുണ്ടോ?"
"ഉണ്ട് വിഷ്ണു..pencil drawing നന്നായി trace ചെയ്യുന്നുണ്ട്, ചിത്രകാരി ഫാത്തിമ ഹക്കിം അത് കണ്ട് പറഞ്ഞത് നല്ല പ്രൊപോർഷൻസ് ആണെന്നാണ്. ഇപ്പോൾ വീട്ടിലുള്ള ചില ചെടികളുടെ ഇലകളും അത് പോലെ പകർത്തി നിറം കൊടുക്കുന്നുണ്ട്.."
"ആഹാ..thank god, ഇനി ഉല്ലുവിനോട് മഴയുടെ താളംവരയ്ക്കാൻ പറയണം."
"മഴയുടെ താളമോ...?
അതെങ്ങനെ പകർത്തും, "ഞാൻ ശങ്കയോടെ ചോദിച്ചു.
"മഴ എന്ന് കേട്ടാൽ ഏറ്റവും മധുരമായി ഉല്ലുവിനെന്താണോ ഓര്മ വരുന്നത് അത് പകർത്തുക.അത് തന്നെയാണ് മഴയുടെ ശബ്ദം"
എന്റെ മുഖത്ത് വല്ലാത്തൊരു കൗതുകം പടർന്നു.
പിന്നെയും പലപ്പോഴും അവൻ വിളിക്കാറുണ്ടായിരുന്നു.ഒരുപാട് നിർദേശങ്ങളും വിശേഷങ്ങളും പങ്കു വച്ച് കൊണ്ട്.ഇപ്പോൾ എവിടെയാണെന്നറിയില്ല. എന്നെങ്കിലും എവിടെ വച്ചെങ്കിലും ഉല്ലുവിനെ കാണുമ്പോൾ അവൻ ഉല്ലുവിനെ തിരിച്ചറിയും എന്ന് വിശ്വസിക്കുന്നു.
നല്ല ആര്ടിസ്റ്റായി വളരാൻ നന്മയുടെ വഴി എനിക്ക് ഇത്തിരി കൂടി സുഖമമാക്കി തന്ന വിഷ്ണുവിന് ഒരായിരം നന്മകളും നേരുന്നു.
സസ്നേഹം സുഹറ
ആദ്യത്തെ കോഴിക്കോട് യാത്ര
ഹൃദയങ്ങളെ തേടിയുള്ള യാത്രകൾ...
അതിനെല്ലാം ധൈര്യം തന്ന വഴികാട്ടിയായ ആ ആദ്യ യാത്രയെ കുറിച്ച് ഒന്ന് പറഞ്ഞാലോ...
കുറെ പേർ ഇൻബോക്സിൽ അന്വേഷിച്ചിട്ടുണ്ട്, പാലക്കാട് ആണ് താമസിക്കുന്നത് എന്നാൽ കാലിക്കറ്റ് ഉള്ള ഒരുപാട് സുഹൃത്തുക്കളുണ്ടല്ലോ ഫ്രണ്ട് ലിസ്റ്റിൽ ഇതെന്താ സംഗതി, എന്താ കാലിക്കറ്റ്മായി ബന്ധം എന്നൊക്കെ...
എടുത്തു പറയാൻ പറ്റുന്ന ഒരു ബന്ധത്തെ കുറിച്ച് എടുത്തു പറയാൻ മാത്രം ഒന്നുമില്ല.എങ്കിലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കാലിക്കറ്റ് എത്തി ചേർന്ന കഥ പറയാം.
ജനിച്ചു വളർന്നത് മലപ്പുറത്താണ്.പിന്നീട് ഉപ്പയുടെ ജോലിയുടെ ഭാഗമായി പാലക്കാടിലേക്ക് മാറി.
ഉപ്പ മലപ്പുറത്തുള്ളപ്പോൾ കുഞ്ഞു പ്രായത്തിൽ വരാന്ത്യങ്ങളിൽ ഞങ്ങളുടെ പ്രധാന വിനോദ ഇടമായിരുന്നു കോഴിക്കോട് ബീച്ചും മാനഞ്ചിറയും എല്ലാം..
എന്നാൽ അധിക കാലം അവയൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല.
പിന്നീട് ഏകദേശം 15 വര്ഷങ്ങള്ക്ക് ശേഷമാണു കാലിക്കറ്റ് എത്തുന്നത്.
ഉല്ലുവിന്റെ കുടുംബത്തിന് വേണ്ടി ആദ്യമായി പുറപ്പെട്ട യാത്ര.
അന്ന് ഉല്ലു വരയ്ക്കാൻ തുടങ്ങിയിട്ടില്ല.
ഞാനും ജൂബുതാത്തയും (ഉല്ലുവിന്റെ സഹോദരി)തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായ കാലം.
സമൂഹ വിവാഹം വഴി താത്തയെ തിരുച്ചിയിലേക്ക് കല്യാണം കഴിച്ചു വിട്ട് ഏതാനും മാസങ്ങൾക്ക് ശേഷമാണു ഭർത്താവ് മാനസിക രോഗിയാണെന്നു ജൂബു അറിയുന്നത്, ഭർത്താവിന്റെ വീട്ടുകാരുടെ ചതിയിലും ഉപദ്രവത്തിലും പെരുമാറ്റത്തിലും എല്ലാം ജൂബു മനം നൊന്ത് അവിടെ കഴിച്ചു കൂട്ടുകയാണ്. ഫോണിൽ നാട്ടിലേക്ക് വിളിക്കാൻ പോലും അമ്മായിയമ്മയുടെ വിലക്ക്. പെട്ടെന്നുണ്ടായ വിവാഹം ആയത് കൊണ്ടും ആ കുടുംബത്തിന് ജൂബുവിന്റെ വിവാഹം നടത്താൻ ഉള്ള സാമ്പത്തിക ശേഷി ഇല്ലാത്തതു കൊണ്ടുമാണ് വരനെ കുറിച്ച് കൂടുതൽ അന്വേഷിക്കാതെ സമൂഹ വിവാഹം വഴി കല്യാണം നടത്തിയത്.
അങ്ങെനെ ജൂബുവിനെ ഫോണിൽ കിട്ടതായപ്പോഴാണ് വിവരങ്ങൾ അന്വേഷിക്കാൻ ഞാൻ ഉല്ലുവിന്റെ വീട്ടിൽ പോയത്. അപ്പോഴാണ് അറിയുന്നത് തമിഴ് നാട് വരെ പോയി വിളിച്ചു കൊണ്ട് വരാൻ വീട്ടിൽ പണം ഇല്ലാത്തത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടായിട്ടും ജൂബു അവിടെ തന്നെ നിൽക്കുന്നത് എന്ന്.
കേട്ടപ്പോൾ ഞാൻ ആകെ സ്തബ്ധയായി. എന്നെ കൊണ്ട് സാമ്പത്തികമായി സഹായിക്കാൻ കഴിയാത്ത അവസ്ഥ. കൂടാതെ എന്റെ സുഹൃത് വലയവും ഇന്നത്തേക്കാൾ വളരെ തുച്ഛം.
അന്നത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തു(ഇപ്പോഴും) നാജി ആയിരുന്നു.നാജിയോട് ഞാൻ വിവരം അറിയിച്ചു.
എത്രയും പെട്ടെന്ന് ജൂബുവിനെ നാട്ടിൽ എത്തിക്കണം.
നാജി ഉടനെ തന്നെ പണം സ്വരൂപിച്ചു.
പക്ഷെ എനിക്ക് എങ്ങനെ കൈമാറും.
അന്ന് ഇന്നത്തെ അത്രയും ബാങ്കിങ് സിസ്റ്റം കൈകാര്യം ചെയ്യാൻഎനിക്ക് അറിയില്ലായിരുന്നു.കാലിക്കറ്റ് നേരിട്ട് പോയി തന്നെ വാങ്ങണം.
എത്ര ദൂരമുണ്ടെന്നോ എങ്ങനെ പോകണമെന്നോ അറിയില്ല.ഇന്ന് പുറപ്പെട്ടാൽ ഇന്നെന്നെ തിരിച്ചെത്താനാവുമോ ,പറ്റിയില്ലെങ്കിൽ എവിടെ തങ്ങും എന്നൊക്കെയുള്ള ആശങ്ക.
അപ്പോഴാണ് ഉമ്മ പറയുന്നത്, 'thawakkalthu alallah, ഞാനും ഉണ്ട് നിന്റെ കൂടെ, നമുക്ക് ളുഹർ നിസ്കരിച്ചു പുറപ്പെടാം. ഒറ്റപാലത്തു നിന്നും ട്രെയിൻ കിട്ടുമോ എന്ന് നോക്കാം.പക്ഷെ കയ്യിൽ ആകെ 200 രൂപ ഉള്ളു.ലോക്കൽ ട്രെയിൻ കിട്ടിയാൽ മതിയായിരുന്നു.'
ഉമ്മയുണ്ടെങ്കിൽ പിന്നെന്ത് ടെൻഷൻ, ഞങ്ങൾ പുറപ്പെട്ടു.
ഒറ്റപ്പാലത്ത് എത്തിയപ്പോൾ അസർ ജംഹ് ആക്കാൻ ഉദ്ദേശിച്ചു അടുത്ത് കണ്ട പള്ളിയിൽ കയറി .
അന്ന് കാലിക്കറ്റ് മുജാഹിദ് ലയന സമ്മേളനം നടക്കുകയാണ്.
കാര്യം ഞങ്ങൾ മുജാഹിദ് സംഘടനയിൽപെട്ട (ഏതിലും ഇല്ല, മുസ്ലിം ആണ്)ആളുകൾ അല്ലെങ്കിലും ആ സമ്മേളനത്തെ ഹൃദയം കൊണ്ട് ഞങ്ങൾ സ്വാഗതം ചെയ്തിരുന്നു.
പള്ളിയിൽ വേറെയും കുറെ സ്ത്രീകൾ നിസ്കരിക്കുന്നു.
നിസ്കാരത്തിനു ശേഷം അവരുടെ അടുത്ത് കാര്യം അന്വേഷിച്ചു.
ഒറ്റപാലത്തു നിന്നും ഒരു ബസ് സമ്മേളനത്തിന് പോകുന്നുണ്ടെന്നും ഇവരെല്ലാം അതിൽ പോകുന്നവരാണെന്നും അറിയാൻ കഴിഞ്ഞു.
ഞങ്ങൾ ഞങ്ങളുടെ യാത്രാ ഉദ്ദേശം അവരെ അറിയിച്ചു.
അവരോടൊപ്പം വരാൻ അവർ ഞങ്ങളെ ക്ഷണിച്ചു. അങ്ങനെ അൽഹംദുലില്ലാഹ്. സുഖയാത്ര.ഒരുപാട് പേരെ പരിചയപ്പെടാനും കഴിഞ്ഞു.
കാലിക്കറ്റ് എത്തിയപ്പോൾ കയ്യിലുള്ള 200 രൂപ ഉമ്മ അവർക്ക് നീട്ടി.
'ഏയ് നിങ്ങൾ ഞങ്ങളുടെ അതിഥികളാണ്.ഇതൊന്നും വേണ്ട.
അല്ല ,നിങ്ങൾ ഞങ്ങളുടെ കൂടെ തിരിച്ചു വരുന്നോ? ഒറ്റപാലത്തു നിന്നും വീണ്ടും ഒരുപാട് ഉള്ളിലേക്ക് പോകാൻ ഉള്ളതല്ലേ. വിരോധം ഇല്ലെങ്കിൽ നമ്മൾ എത്താൻ ഒത്തിരി വൈകുമെങ്കിൽ ഞങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ തങ്ങാം, രാവിലെ തിരിച്ചു പോകാമല്ലോ.'
അതിലെ മുതിർന്ന സ്ത്രീ ഇത്രയും ഞങ്ങളോട് വളരെ സ്നേഹത്തോടെ പറഞ്ഞു.
ആദ്യം ഞങ്ങൾ നിരസിച്ചെങ്കിലും, ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച ഉമ്മാമ്മയുടെ സ്നേഹത്തിൽ ഞങ്ങൾക്ക് അവരുടെ കൂടെ പോകാം എന്ന് സമ്മതിക്കേണ്ടി വന്നു.
അങ്ങനെ കാലിക്കറ്റ് കടൽ തീരത്തു ഞങ്ങളിറങ്ങി.നേരം മഗ്‌രിബ് ആയിരുന്നു.നാജിക്ക് വിളിച്ചിട്ട് കിട്ടുന്നില്ല.
ഇത്രയും വലിയ ജനസാഗരം ഞാൻ ആദ്യമായാണ് കാണുന്നത്.കടലിരമ്പത്തെ മറികടക്കുന്ന ജനമിരമ്പം. പ്രകാശ പൂരിതമായ കാൽവിളക്കുകളോട് കൂടിയ നീണ്ട നടവഴി. ആളുകളും കച്ചവടക്കാരും കുട്ടികളും കളിയും ചിരിയും എല്ലാം..
തീരത്തിന്റെ ഒരറ്റത്ത് നിന്നും ഞാൻ സമ്മേളന വേദിയിലേക്ക് ഉറ്റു നോക്കി.മനുഷ്യരെല്ലാം കുഞ്ഞുറുമ്പുകളെ പോലെ എനിക്ക് കാണപ്പെട്ടു.
ഇത്രയധികം സ്ത്രീകൾ ദുനിയാവിലുണ്ടോ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു.നിസ്കാരത്തിനു എവിടെ വുളു എടുക്കണം എന്ന് അറിയില്ല.എവിടെ നിസ്കരിക്കണം എന്നറിയില്ല.ഒരുപാട് പേർ കടലിൽ നിന്നും വുളു എടുക്കുന്നത് കണ്ടു.എന്നിട്ട് മണൽത്തരിയിൽ നിസ്കരിക്കുന്നത് കണ്ടു.എന്റെ രോമ കൂപങ്ങൾ എഴുന്നേറ്റു നിന്നു. മാ ഷാ അല്ലാഹ്..
അങ്ങനെ ഞങ്ങളും നിസ്കരിച്ചു.
ഇനി നാജിയെ കണ്ടെത്തണം.ഉമ്മാനെ കൂടെ വന്നവർക്കൊപ്പമിരുത്തി വമ്പിച്ച ജനസാഗരങ്ങൾക്കിടയിലൂടെ പ്രധാന വേദി ലക്ഷ്യമാക്കി ഞാൻ നടന്നു. പെട്ടെന്ന് ഞാനൊരാളെ കൂട്ടി ഇടിച്ചു.
നോക്കുമ്പോൾ എന്റെ കസിൻ ഇക്ക.
അവിടെ എന്നെ കണ്ടു കാക്കയും അമ്പരന്നു എന്ന് തന്നെ പറയാം..
മൂത്തമ്മയും ഇത്തമാരും ഒക്കെ വന്നിട്ടുണ്ടെന്ന്. പിന്നെ എങ്ങിനൊക്കെയോ അവരെ കണ്ടു മുട്ടി.അവസാനം നാജിയെയും.
ഒരു കുഞ്ഞു പുസ്തകത്തിൽ ക്യാഷ് വച്ച് നാജി ചിരിച്ചു.തിരക്കിനിടയിൽ
അധികം സംസാരിക്കാനായില്ല.
തിരിച്ചു ബസിൽ കേറി. രാത്രി 3 മണി ആയി ഒറ്റപ്പാലത്ത് എത്തുമ്പോൾ.പനമണ്ണ ഉള്ള
ഒരു വല്ലിപ്പയും വല്ലിമ്മയും ആണ് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്.ഒരു കൊച്ചു വീട്.വല്ലിപ്പ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ ബസുകളിൽ കയറി കടലമിട്ടായി വിൽക്കുന്നു.
അവരോടൊപ്പം കുറച്ചു നേരം സംസാരിച്ചു,ശേഷം ചെറുതായി വിശ്രമിച്ചു. പുലർച്ചെ ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു.
അൽഹംദുലില്ലാഹ്.
തക്ക സമയത്തു തന്നെ പണം ഉല്ലുവിന്റെ വീട്ടിൽ എത്തിക്കാൻ കഴിഞ്ഞു.
നാഥന്റെ അനുഗ്രഹം കൊണ്ട് മാത്രം കയ്യിൽ മതിയായ തുക ഇല്ലാഞ്ഞിട്ടും ഇത്രയും ഹൃദ്യമായ യാത്രയും ഓർമകളും ദൈവമെനിക്കു സമ്മാനിച്ചു.
ഇത്തരത്തിലുള്ള അനുഭവത്തിൽ ഒന്നാമത്തേത് മാത്രം.
പിന്നീട് എപ്പോഴും നാഥനെ ഭരമേല്പിച്ചു പുറപ്പെടും.എല്ലായിടത്തും അവൻ മാർഗവും സംരക്ഷണവും നൽകും.അനുഗ്രഹിക്കപ്പെട്ടവളാണെന്നു ആ നിമിഷങ്ങളിലെല്ലാം തിരിച്ചറിയും.
ഇനിയും നന്മയ്ക്ക് വേണ്ടി സഞ്ചരിക്കാൻ ഇത് പോലുള്ള അനുഭവങ്ങൾ പ്രചോദനം നൽകി കൊണ്ടേ ഇരിക്കുന്നു.നാഥൻ കനിഞ്ഞാൽ ഇനിയും ഇത് പോലുള്ള അനുഗ്രഹിക്കപ്പെട്ട ഓർമ്മകൾ പങ്കു വയ്ക്കാം.ഇൻ ഷാ അല്ലാഹ്.