കഴിഞ്ഞ റമളാനാണ് ഞാൻ ആദ്യമായി കാദർ ഉപ്പാപ്പനെ കാണുന്നത് .അന്ന് അദ്ദേഹം ഷുഗർ കൂടി മൂത്രം പോവാൻ ട്യൂബ് ഇട്ട് തീരെ അവശനായി കിടക്കുകയായിരുന്നു.. വയസുകാലത്ത് മക്കൾക്ക് നോക്കാൻ സമയമില്ലാത്തത് കൊണ്ടും ആദ്യ ഭാര്യ മരണപ്പെട്ടത് കൊണ്ടും അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിച്ചിരുന്നു. കാദർ വാപ്പന്റെ ചന്തം ഇല്ലേലും ആ ഉമ്മ അദ്ദേഹത്തോടൊപ്പം കക്കൂസ് പോലും ഇല്ലാത്ത 300 രൂപയുടെ വാടക മുറിയിൽ മഴവെള്ളം വീഴുന്നേടത്ത് കട്ടിലിനോട് ചേർന്ന് ബക്കറ്റും വച്ച് അദ്ദേഹത്തെ ആവുന്ന പോലെ ശുശ്രുഷിക്കുന്നുണ്ടായിരുന്നു.
പാലിയേറ്റീവ് വൊല്യൂന്ററിങ്ന്ന് ഇടയിലാണ് ഞാനും റഹീമ താത്തയും അങ്ങോട്ട് പോകുന്നത്..അപ്പോൾ മനസ്സിന്റെയും ശരീരത്തിന്റെയും വേദന കൊണ്ട് വാപ്പ കരയുകയായിരുന്നു..
"ഇനി ഞാൻ എങ്ങനെ ജീവിക്കും മകനെ..അവരെന്റെ പെട്ടിക്കട പൂട്ടിച്ചല്ലോ..സാധനങ്ങളെല്ലാം ഇവിടെ കെട്ടിക്കിടന്ന് നശിച്ചല്ലോ..എനിക്കിനി പഴയ പോലെ ആരോഗ്യം എന്നാ തിരിച്ചു കിട്ടാ..."
അദ്ദേഹം വിങ്ങി കൊണ്ടിരുന്നു.
ഭാര്യ തട്ടത്തിന്റെ തലപ്പ് കൊണ്ട് കണ്ണുനീർ മറക്കുന്നത് കണ്ടില്ലെന്നു നടിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.
"ഇല്ല വാപ്പാ... ഇങ്ങളുടെ അസുഖം ദാ ഇപ്പൊ ബേധമാകും. ആ കട പോട്ടെ..വേറെ നല്ലൊരു പെട്ടിക്കട ഞങ്ങൾ വാപ്പയ്ക്ക് വച്ച് തരും..ഇങ്ങള് പേടിക്കണ്ട.."
റഹീമസിസ്റ്റർ വലിക്കനെ പറഞ്ഞു..
അദ്ദേഹം വീണ്ടും വീണ്ടും ഏങ്ങി ഏങ്ങി ,മക്കൾ നോക്കാത്തതിന്റെയും ഇന്ന് നോമ്പ് തുറക്കാൻ ഒരു തരി അന്നമില്ലാത്തതിന്റെയും മറ്റും പരിഭവങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
"അതിനൊക്കെ അല്ലെ ഞാനും തച്ചുവും ഒക്കെ..."
സിസ്റ്റർ വീണ്ടും ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
പുറത്തു മഴ ശക്തമായി കൊണ്ടിരുന്നു..
ആ ഇരുണ്ട കഫം മണക്കുന്ന മുറിയിൽ മൂന്നുപേർ കണ്ണീർ തൂവി കൊണ്ടിരിക്കുന്നു.
കാദർ വപ്പയും ഭാര്യയും പിന്നെ ചോർന്നൊലിക്കുന്ന ഓടിൻ വിടവുകളും!
ഞങ്ങളുടെ ആശ്വാസ വാക്കുകളൊന്നും അവിടെ ഫലം കണ്ടില്ല.
നോമ്പ് തുറക്കാൻ തൽകാലത്തിനു ഞങ്ങൾ കയ്യിലുള്ള രൂപ വച്ച് കൊടുത്തു അടുത്ത രോഗിയെ തേടി യാത്രയായി.
തിരക്കിനിടയിൽ പിന്നീട് പലപ്പോഴും ഉപ്പയെ കുറിച്ച് അന്വേഷിക്കാൻ മറന്നു പോയി...
അങ്ങനെ കുറച്ചു നാൾ കഴിഞ്ഞു ഉപ്പാപ്പയുടെ വീട്ടിലെ ഓലമേഞ്ഞ ഉമ്മറത്തെ ആ പഴക്കം ചെന്ന കണ്ണാടി എന്റെ ഓർമയിൽ വന്നു.അന്ന് ഞാൻ റഹീമ താത്തയ്ക്ക് വിളിച്ചു ഉപ്പയെ കുറിച്ച് അന്വേഷിച്ചു.
അദ്ദേഹത്തിന്റെ ഭാര്യക്ക് മാനസികമായി വയ്യാതായെന്നും അദ്ദേഹവും ഭാര്യയും ഇപ്പൊ ഭാര്യവീട്ടിലാണെന്നും അറിയാൻ കഴിഞ്ഞു.പട്ടിണി കിടക്കാതെ നോക്കാൻ മക്കൾ ഉണ്ടായില്ലേലും ഭാര്യവീട്ടുകാരെങ്കിലും ഉണ്ടായല്ലോ എന്നോർത്ത് ഞാൻ ആശ്വസിച്ചു.
അങ്ങനെ വീണ്ടും നാളുകൾ കഴിഞ്ഞു.
മറ്റൊരു കാര്യത്തിന് ഓടികൊണ്ടിരിക്കുന്നതിനിടെ
കഴിഞ്ഞ ദിവസം വീണ്ടും ആ ഒറ്റമുറി വീടിനു മുന്നിലൂടെ ഞാൻ നടന്നു.മുന്നിലെ അയലിൽ ആരുടെയോ നയ്റ്റി അലക്കാൻ ഇട്ടിരിക്കുന്നു..
അപ്പൊ എനിക്ക് ആ ഉമ്മയെ ഓര്മ വന്നു.
ഏയ് അതാവില്ല.ഇത് പുതിയ താമസക്കാരാകും.കാദർ വാപ്പ ഒക്കെ ഇപ്പൊ ഭാര്യ വീട്ടിൽ സുഖമായി കഴിയുന്നുണ്ടാകും.. ഇനി പോയി വാതിൽ മുട്ടിയിട്ട് അടുത്ത ആളുടെ പരിതാപം കേട്ട് സഹായിക്കാൻ ഉള്ള ഒരു കെല്പിപ്പോൾ ഇല്ല എന്നൊക്കെ മനസ്സിൽ ചട്ടം കെട്ടി ഞാൻ അവിടെ കടന്നു പോയി..
പിറ്റേ ദിവസം ഞാൻ വീണ്ടും പാലിയേറ്റീവ് വണ്ടിയിൽ കേറി..
കാദർ വാപ്പന്റെ വീടിന്റെ അടുത്തെത്തിയപ്പോൾ അതാ വലിയൊരു ജനക്കൂട്ടം..
"സിസ്റ്റർ എന്താ അവിടെ..."
"തച്ചു അറിഞ്ഞില്ലേ..കാദർ വാപ്പ മരിച്ചു.ഇന്ന് രാവിലെ..."
"അല്ലാഹ്... ഇന്നലെ...ഞാൻ..."
മനസ്സ് ആകെ വിഷമം കൊണ്ടും കുറ്റബോധം കൊണ്ടും അസ്വസ്ഥമായി...
പറയാൻ വാക്കുകൾ കിട്ടിയില്ല
അപ്പോൾ എന്നെ നോക്കി സിസ്റ്റർ ഇങ്ങനെ പറഞ്ഞു...
"നോക്ക് തച്ചൂ...വയ്യാണ്ടായി കിടക്കുമ്പോൾ തിരിഞ്ഞു നോക്കാൻ ഒരാൾ ഉണ്ടായിരുന്നില്ല.ഉണ്ടായിരുന്ന പെട്ടിക്കട വരെ പൂട്ടിച്ചു നാട്ടുകാർ. .ഇപ്പൊ മരിച്ചപ്പോളിതാ ഇവിടൊന്നും മഷിയിട്ടാ പോലും കാണാത്ത നാട്ടുകാരും വീട്ടുകാരും ബന്ധുക്കാരും!
എന്തായാലും പരിശുദ്ധറമളാൻ മാസത്തിലാണല്ലോ അല്ലാഹു അദ്ദേഹത്തെ കൊണ്ട് പോയത്.."
"സത്യം റഹീമാത്താ
ഞാനും അപ്പൊ അതാണ് ആലോചിച്ചത്..!"
എന്തോ ഇപ്പോഴും ആ തേങ്ങൽ മാറിയിട്ടില്ല..ബന്ധങ്ങൾ നട്ടുനനക്കുന്നതിൽ ഞാൻ കാണിക്കുന്ന ആലസ്യം എന്നെ വിഷമത്തിലാഴ്ത്തുന്നു..
കുറ്റബോധവും ആ ആൾക്കൂട്ടത്തോടുള്ള പുച്ഛവും പരിഭവവും വിഷമാവുമാണ് ഈ അനുഭവം നിങ്ങൾക്ക് മുന്നിൽ അക്ഷരങ്ങളിലൂടെ പകുത്തു വയ്ക്കാൻ ഞാൻ ശ്രമിച്ചത്..
26 5 18
No comments:
Post a Comment