Saturday, 22 June 2019

Suhara talash

കോഴിക്കോട്ടെ സാംസ്കാരിക സദസ്സുകളിലും പൊതുവേദികളിലും ഇന്ന് ഏറെ സുപരിചിതമായ ഒരു മുഖമുണ്ട്‌. ഒരു പൂച്ചക്കണ്ണിയുടേത്‌. അതിമനോഹരമായി ചിരിക്കാനറിയാവുന്ന തട്ടമിട്ടൊരു പൂച്ചക്കണ്ണി. അവൾ അവളെ സുഹറ എന്ന് വിളിച്ചു… കൂട്ടുകാരും നാട്ടുകാരും അവളെ സൂ.. സൂ.. എന്ന് വിളിച്ച്‌ തുടങ്ങി. അങ്ങനെ കോഴിക്കോട്ട്‌ അവൾ സു സു സുഹറയായി…

ഇന്നിപ്പൊ സുഹറയ്ക്ക്‌ മേൽവിലാസങ്ങൾ പലതാണ്. കൈവിരലുകളുടെ അഭാവത്തില്‍, കാലുകള്‍ കൊണ്ട് ജീവിതത്തിന് വ്യത്യസ്ത നിറങ്ങളേകിയ ഉമ്മുല്‍കുല്‍സു എന്ന ഉല്ലുവിനെ ലോകത്തിനു പരിചയപ്പെടുത്തുക വഴി സ്നേഹനിധിയായ സുഹറയെന്ന പെൺകുട്ടിയെ ലോകമറിഞ്ഞു. കൂടുവിട്ട്‌ കൂടു തേടി അലഞ്ഞ ഒരു ദേശാടനക്കിളിയായി പലയിടത്ത്‌ പാറി നടന്ന സുഹറ ചികഞ്ഞെടുത്തത്‌ ഒരുപാടൊരുപാട്‌ രത്നക്കൂട്ടമാണ്. വിലപിടിപ്പുള്ള രത്നക്കല്ലുകൾ പോലെ പല നിറങ്ങളിലുള്ളത്‌. തഴയപ്പെട്ടുപോയ സ്വപ്നങ്ങൾക്ക്‌ വീണ്ടും നിറം ചാർത്തിക്കൊടുത്ത്‌ ആ രത്നങ്ങളെ വെട്ടിത്തിളങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ട്‌ സുഹറ, ഉല്ലുവിനെപ്പോലെ ഒരുപാട്‌ ജീവിതങ്ങളെ. പലരെയും കണ്ട്‌ മുട്ടിയത്‌ യാത്രകളിലൂടെ. ചിലത്‌ ആകസ്മികം, മറ്റുചിലത്‌ അവിചാരിതം. ഇനിയുള്ള ചിലരെ തേടിച്ചെന്നിട്ടുമുണ്ട്‌ സുഹറ. എന്തെന്നാൽ സുഹറക്ക് ഒതുങ്ങിക്കൂടലിന്റെ മടുപ്പുകളെ മറികടന്ന് ഹൃദയങ്ങളെ തേടി അവയ്ക്കൊക്കെയും മേൽ വിലാസങ്ങൾ ചാർത്തിക്കൊടുക്കാനാണിഷ്ടം.

ഇന്നിപ്പൊ സുഹറ വാചാലയാവുകയാണ്. തന്റെ യാത്രകളെപ്പറ്റി കണ്ടുമുട്ടിയവരെപ്പറ്റി അവർക്ക്‌ അവൾ തണലായതിനെപ്പറ്റി തന്റെ തന്നെ ജീവിതയാത്രയെപ്പറ്റി.

ഇന്ന് (നവംബർ 27) വൈകീട്ട്‌ 6 മണിക്ക്‌ കോഴിക്കോട്‌ ചാലപ്പുറം ഇ. എസ്‌. ഐ ഹോസ്പിറ്റലിന് മുൻ വശത്തുള്ള മെന്റൽ ഹെൽത്ത്‌ ആക്ഷൻ ട്രസ്റ്റിൽ (MHAT) വെച്ച്‌ ‘തലാഷ്‌’ (TALAASH) എന്ന പേരിൽ റോട്ടറി സെന്റർ ഫോർ അർബ്ബൻ എൻഗേജ്‌മന്റ്‌ (R-CUE) ആണ് ഈ സംഭാഷണ പരിപാടി സംഘടിപ്പിക്കുന്നത്‌ .

സുന്ദരമായ ലോകത്തെ കാണാൻ ഏറെ ഇഷ്ടമാണ് സുഹറയ്ക്ക്‌. തന്റെ ജീവിതം മാറ്റുള്ളതാക്കുന്നത്‌ ഇത്തരം യാത്രകളാണെന്ന് സുഹറ വിശ്വസിക്കുന്നു. യാത്രകൾ വഴി ദൂരങ്ങളെ കീഴടക്കുന്നതിനേക്കാളും ഹൃദയങ്ങൾ കീഴടക്കാനാണ് സുഹറയ്ക്കിഷ്ടം. അതുകൊണ്ട്‌ തന്നെ ഹൃദയങ്ങൾ തേടിയുള്ള യാത്രകൾ എന്ന് തന്റെ യാത്രകളെ സുഹറ വിശേഷിപ്പിക്കുന്നു. ഇത്‌ വഴി സാമൂഹ്യമായ ശാക്തീകരണമാണ് (Social Empowerment) ഇവരുടെ ഉദ്ദേശ്യം. നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന എന്നാൽ മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്നവരെ തിരഞ്ഞ്‌ പിടിച്ച്‌ അവർക്ക്‌ ഏതെങ്കിലും തരത്തിലുള്ള ശേഷി കൈവരിക്കാൻ സഹായിച്ച്‌ മുഖ്യധാരാ മുഖങ്ങളുടെ ഒപ്പം ചേർത്ത് നിർത്തുക എന്നതും സുഹറയുടെ ലക്ഷ്യമാണ്.

എന്നാലും സ്വയം ആശയങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ താനനുഭവിക്കുന്ന അറച്ചു നിൽപ്പിനെ അഥവാ ശങ്കയെ ‘വിക്കാ’ യി സുഹറ കണക്കാക്കുന്നു. ആ ‘വിക്ക്‌’ ഇന്നും നില നിൽക്കുന്നതിനാൽ ആണ് താൻ ‘സു സു സുഹറ’ എന്ന രസാവഹമായ പേരു കൈക്കൊണ്ടതെന്നും അവർ പറയുന്നു.

പട്ടാമ്പി, വാടാനാംകുറിശ്ശിക്കാരി കെ. പി തസ്ലീന എങ്ങനെ സുഹറയായി എന്നത്‌ മുതൽ അവരുടെ ജീവിതം, തേടിനടക്കലുകളുടെ കഥകൾ, കണ്ട്‌ പരിചയപ്പെട്ട്‌ കൂടെക്കൂട്ടിയവരുടെ കഥകൾ ഇങ്ങനെ പലതിനെപ്പറ്റിയും അവർ ഇന്ന് വാചാലയാവുന്നു ഒപ്പം കൂടാനും കേൾക്കാനും നമുക്കും പോവാം ല്ലേ സു സൂ ന്റടുത്ത്

No comments:

Post a Comment