നെഞ്ച് വല്ലാതെ നീറിപ്പുകയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.
കാരണം ഒട്ടും പിടികിട്ടിയില്ല. സമാധാനത്തിന്റെ കുഴലൂത്തുകാരനോട് പ്രിയപ്പെട്ടവളുടെ നെഞ്ചിലേക്ക് ആഞ്ഞു ഊതാൻ ഞാൻ പ്രാർത്ഥിച്ചു.
വളരെ സമാധാനകരമായ ജനുവരി ഒന്നാം തിയതിക്കും രണ്ടാം തിയതിക്കും ശേഷമാണ് എനിക്കിങ്ങനെ മനസ്സ് വിങ്ങാൻ തുടങ്ങിയത്.
ദിവസങ്ങൾ കഴിഞ്ഞു.
ഒരു വൈകുന്നേരം ഞാനിങ്ങനെ നീറിപ്പുകയുമ്പോൾ ഉമ്മയുടെ ഫോൺ അരോചകമായ ശബ്ദത്തോടെ ബഹളമുണ്ടാക്കാൻ തുടങ്ങി.
ഫോൺ എടുത്ത് അല്പം കഴിഞ്ഞതും ഉമ്മ കസേരയിൽ തളർന്നിരുന്നു കരയുന്നു. ഞാൻ ഓടിപ്പോയി കാര്യം അന്വേഷിച്ചു.
"എന്റെ ഉമ്മാക്ക് എന്തോ പ്പറ്റി.. ഞാൻ പോവാണ്.."
"ഈ രാത്രിയിലോ..
ആരാ വിളിച്ചത്?"
"മൂത്തമ്മ, വല്ലിമ്മാക്ക് പെട്ടെന്ന് പ്രഷർ കൂടി ഒരു ഭാഗം തളർന്ന് "
"അല്ലാഹ്..
സാരല്യ നമ്മക്ക് രാവിലെ പോകാ"
"ഇല്ല പറ്റൂല്ല.
ഇൻക് ഇപ്പൊ ന്റെ മ്മാനെ കാണണം. "
ഉമ്മ അത്രക്ക് തളർന്നിരുന്നപ്പോഴും ഒരു കൂസലുമില്ലാതെ എനിക്ക് ഉമ്മാനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞു.
ആ മനോധൈര്യം കിട്ടാൻ മനസ്സിനെ പാകപ്പെടുത്താണ് നെഞ്ചിൽ നീറ്റൽ തന്നു റബ്ബ് ഇത്രയും ദിവസം എന്നെ പരീക്ഷിച്ചത് എന്ന് അനുമാനിച്ചു ഞാൻ സ്വയം സമാധാനപ്പെട്ടു.
ബാവയും ഉമ്മയും അന്ന് രാത്രി തന്നെ നാട്ടിലേക്ക് വണ്ടി കയറി.
അന്നൊരു പോക്ക് പോയതാണ് ഉമ്മ.
പിന്നീട് ഇടക്ക് വല്ലപ്പോഴും വരും.
എന്നാലും...
വീടിന്റെ ഉത്തരവാദിത്തം എന്റെ ചുമലിലായി.
ഞാനത് ഏൽക്കാതെ തന്നെ.
ഞാനില്ലാതെ എത്ര ദിവസം വേണമെങ്കിലും ഈ വീട് മുന്നോട്ട് പോകും.
പക്ഷെ ഉമ്മയില്ലാതെ. പറ്റുന്നില്ല.
ഈ കഴിഞ്ഞ 5 മാസം എന്നെ കൂടുതൽ ഒറ്റപ്പെടുത്തി, എന്റെ നെഞ്ചിലെ ഭാരം കൂട്ടി, ക്ഷമയുടെ ആഴം കൂട്ടി...
ഇത്രയൊക്കെ പിടിച്ചു നിന്നു.
ഉമ്മ നല്ലൊരു കാര്യത്തിനാണ് പോയിരിക്കുന്നത്. പ്രിയ മാതാവിനെ ശുശ്രൂഷിക്കാൻ.അതേ നാളെ അവശേഷിക്കൂ.
ഉമ്മാക്ക് തക്കതായ പ്രതിഫലം ഇരുലോകത്തും കിട്ടട്ടെ.ആമീൻ
പക്ഷെ
എന്റെ ഈ ഒറ്റപ്പെടൽ വല്ലാത്തൊരു പരീക്ഷണമാണ്...
എല്ലാ വികാരങ്ങളെയും അടിച്ചമർത്തികൊണ്ടു, ഞാനുണ്ടായിരുന്ന ഇടങ്ങളിൽ നിന്നെല്ലാം വിട്ടു നിന്ന് കൊണ്ട്, എന്റെ ചിന്തകളൊക്കെയും വീടിന്റെ ചുറ്റുപാടിൽ മാത്രം തളച്ചിട്ടു കൊണ്ട്...
ഇടക്ക് വന്നു പോയ ശാരീരിക അവശതകളിൽ ഉമ്മയുടെ സാന്നിധ്യമില്ലാതായി പോയത്...
എല്ലാരും പറയുന്നുണ്ടിപ്പോൾ,
ഒറ്റക്ക് നിന്ന് ഓൾ അടുക്കളപ്പണിയും വീട് കൊണ്ട് നടക്കലും ഒക്കെ പഠിച്ചു എന്ന്..
ഇനി ഇപ്പൊ ധൈര്യത്തോടെ കെട്ടിച്ചു വിടാം എന്ന്..
ഇല്ല, ഞാനൊന്നിനും ഒരുങ്ങിയിട്ടില്ല.ആകെ പഠിച്ചത് ക്ഷമ മാത്രമാണ്.
സഹനം മാത്രം.
പക്ഷെ അതിനെ ഇങ്ങനെ വലിച്ചു നീട്ടി നീട്ടി അത് പൊട്ടിപോകുമോ എന്ന് പോലും ഞാനിപ്പോൾ ഭയപ്പെടുന്നു.
ഈ ദിവസങ്ങളിൽ ഞാൻ അല്പമെങ്കിലും സംസാരിച്ചത് വിരലിലെണ്ണാവുന്ന ചില ഉറ്റ സുഹൃത്തുക്കളോട് മാത്രമാണ്.
അതിന്റെ ഇടക്ക് കൂടുതൽ മാനസിക സംഘർഷമുണ്ടാക്കി പ്രോജക്റ്റും എക്സാമും.
എന്നാലും പടച്ചവൻ സഹായത്തിനു ഒത്തിരി പേരെ അയച്ചു തന്നു.
അൽഹംദുലില്ലാഹ്.
അവനെത്ര വലിയവൻ.
എന്റെ പ്രിയപ്പെട്ടവരേ.
എന്റെ സഹനത്തിന്റെ നൂൽ പൊട്ടുകയാണെങ്കിൽ അവിടെ ദേഷ്യമേ കാണൂ....
അന്നേരം നിങ്ങളെന്നോട് ക്ഷമിക്കണം...
നിങ്ങൾക്കറിയാമല്ലോ എനിക്ക് കണ്ണ് നിറഞ്ഞു കരയാനറിയില്ലെന്നു...
No comments:
Post a Comment