Tuesday, 21 March 2023

കുടമാറ്റങ്ങൾ

കുട മാറ്റങ്ങൾ


ചുമരിന്റെ മൂലക്കല് ചാരി വച്ച കുടയിലേക്ക് മൂത്തമ്മാടെ മടിയിൽ ഇരുന്നുകൊണ്ട് ചാടിപിടിക്കാൻ ഹിറമോൾ കുറേനേരമായി ശ്രമിക്കുകയാണ്.
അന്നേരം മൂത്തമ്മ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു.
'മ്മച്ചിന്റെ കുട്ടിക്ക് കൊട ചൂടി മുറ്റത്ത്കൂടെ നടക്കണോ?
പണ്ടൊക്കെ ഞങ്ങള് കൊട കജ്ജില് പുടിച്ചാതെ പൊറത്ത്ക്ക് എറങ്ങൂലായിന്.'

അന്നേരം ഞാനെന്തോ ഓർത്തിട്ടെന്ന പോലെ മൂത്തമ്മാന്റെ മുഖത്തേക്ക് നോക്കി.
അതെ, ശെരിയാണ്.കുറച്ചു നാൾ പിന്നിലേക്ക് ഓർത്തെടുത്തപ്പോൾ കയ്യില് ഒരു കുഞ്ഞു ടവലും ജ്വല്ലറി പേഴ്‌സുംകൂടി ചുരുട്ടി പിടിച്ച് റോഡരികിലൂടെ കുടയും ചൂടി, തലയും താഴ്ത്തി നടന്ന് പോയിരുന്ന ഒരുപാട് പെണ്ണുങ്ങളെ ഓർമ വന്നു. 

കഴിഞ്ഞുപോയ കാലത്തിലെ ചില മിന്നായങ്ങളുടെ നുരയും പതയും ഓർത്തെടുക്കാൻ കഴിഞ്ഞതിൽ ഞാനൊന്നു ആശ്ചര്യപ്പെട്ടു. അതെന്റെ കണ്ണുകളിൽ ,ചുണ്ടുകളിൽ,കവിളുകളിൽ സന്തോഷം പടർത്തി.
മൂത്തമ്മ ഗദ്ഗദത്തോടെ സംസാരം തുടർന്നു.
അതിന്റെ ഉള്ളടക്കമിങ്ങനെയായിരുന്നു.
'ഇന്നിപ്പോൾ മഴ പെയ്യുമ്പോൾ മാത്രമാണ് കുടചൂടുന്നത്.
അന്ന്, കുട ഒരു മറവായിരുന്നു. അന്യരുടെ തുറിച്ചു നോട്ടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, അന്യരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാതിരിക്കാൻ, വെയിലും മഴയും എതിരേൽക്കാൻ, വല്ല നായയെ പാമ്പോ എതിരെ വന്നാൽ ആട്ടി പായിപ്പിക്കാൻ, ബസിലും കല്യാണ വണ്ടിയിലും ആശുപത്രിയിലുമൊക്കെ സ്ഥലം പിടിക്കാൻ, പൊതുഇടങ്ങളിൽ ഇരിക്കുന്നതിന് തൊട്ടുമുന്നേ പൊടിയും വെള്ളവുമൊക്കെ  തൽക്കാലത്തേക്ക് ഒന്ന് തൂക്കാൻ...അങ്ങനെ ഒരുപാട് ഉപകാരങ്ങളുണ്ടായിരുന്നു.'

സംസാരത്തിനിടക്ക് ഉമ്മ മൂലക്കലിരുന്ന ആ കുടയും കൊണ്ട് മുറ്റത്തേക്കിറങ്ങി.
കുടനിവർത്തി, അതിന്റെ പിടിയുടെ അറ്റം അയലിൽ കെട്ടിയിട്ടു. കുത്തനെ തൂങ്ങി കിടക്കുന്ന കുടയുടെ ഉൾവശത്ത് ഹിറമോളുടെയും ഹിമമോളുടെയും അലക്കിയ കുഞ്ഞുടുപ്പുകൾ ഉണങ്ങാനായി വിരിച്ചിട്ടു. 
ശേഷം അകത്തേക്ക് കയറി വന്നു.
'ഇന്നിപ്പോൾ പാഞ്ഞുവരുന്ന വണ്ടികള് കാരണം കുട ചൂടി റോട്ടുമ്മക്കൂടെ നടക്കാൻ തന്നെ പേടിയാണ്. ഇനി വല്ലപ്പോഴും ഒന്ന് കയിൽപിടിച്ചാലോ അതെവിടേലും മറന്ന് വച്ചിട്ട് പോരും ചെയ്യും' ഉമ്മയും കൂട്ടിച്ചേർത്തു.

ശെരിയാണ് കുട കാലഘട്ടത്തിന്റെ മാറ്റങ്ങളുടെ അടയാളപ്പെടുത്തൽ തന്നെയാണ്. 
കോരിച്ചൊരിയുന്ന മഴയത്ത് നിന്ന് സ്കൂളിലേക്ക് കയറിച്ചെല്ലുമ്പോൾ നഷ്ടപ്പെട്ട് പോകുമോയെന്നു പേടിച്ചു , നഷ്ടപ്പെട്ടാൽ ഇനി രണ്ട് കൊല്ലം കഴിഞ്ഞേ അടുത്ത കുട വാങ്ങിക്കാൻ വീട്ടിൽ തരമുള്ളൂ എന്ന് ഓർത്തിട്ട്, നനഞ്ഞ കുട നേരെ പ്ളാസ്റ്റിക് കവറിലേക്കിട്ടു പിന്നീട് അത് പുറത്തേക്ക് എടുക്കുമ്പോൾ പൂച്ചമൂത്രത്തോട് സാദൃശ്യമുള്ള ഒരു മണമുണ്ട്. അതുമൊരു കാലത്തിന്റെ അടയാളപ്പെടുത്തൽ തന്നെയായിരുന്നു.

Monday, 9 January 2023

വയനാട്

കുഞ്ഞിപൂമ്പാറ്റകളുടെ ആദ്യ യാത്ര.

ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ ദൂരയാത്രകളെല്ലാം നിർത്തിയിരുന്നു. വീട്, ജോലി സ്ഥലം, വല്ലപ്പോഴും ടൗണിലേക്കോ ബീച്ചിലേക്കോ ഉള്ള യാത്രയല്ലാതെ മറ്റൊരു യാത്രയുമുണ്ടായിരുന്നില്ല. മക്കളും കൂടെ ആയപ്പോൾ രണ്ടുപേരെയും കൊണ്ട് എങ്ങിനെയാ പുറത്തിറങ്ങുക, ആൾക്കൂട്ടത്തിൽ രണ്ടുപേരും ഒരുമിച്ചു കരഞ്ഞാൽ മുലപ്പാൽ കൊടുക്കാൻ എന്ത് ചെയ്യുംഎന്നൊക്കെയുള്ള ചിന്തകൾ കാരണം ,തത്കാലം കുഞ്ഞുങ്ങൾക്ക് ആറുമാസം തികയുന്നത് വരെ രണ്ട് വീടുകളിലേക്കും അല്ലാതെ മറ്റെങ്ങോട്ടേക്കും യാത്ര വേണ്ടെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ മക്കളെ socialise ചെയ്യണമെന്നും എല്ലാ environment ഉം ആയി നല്ല പോലെ പരിചയിച്ചു കൊണ്ടുപോകണമെന്നും ആഗ്രഹമുണ്ടായിരുന്നു. തൂക്കം തികയാതെ പ്രസവിച്ചത് കാരണം ജനന ശേഷമുള്ള ആദ്യത്തെ 40 ദിവസം സന്ദർശകരെ ഡോക്ടറുടെ നിർദ്ദേശാനുസരണം വിലക്കിയിരുന്നു. ഇനിയും ആളുകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും അമിതമായി മാറ്റിനിർത്തുന്നത് ശരിയല്ലെന്ന് തോന്നി. മെല്ലെ മെല്ലെ ആണെങ്കികും അവരും ലോകം കാണണം. ഓരോ കാലവസ്ഥയോടും അന്തരീക്ഷത്തോടും ഇടപഴകി രോഗ പ്രതിരോധശക്തി കൂട്ടണം, ആളുകളെ കണ്ട് ധൈര്യമായി ഇടപഴകാൻ പരിചയിക്കണം , നല്ല മക്കളായി വരണം എന്നൊക്കെയുള്ള തീരുമാനത്തിൽ നിന്നും ഞങ്ങൾ ഇന്ന് ചുരം കയറി.വയനാട് ചുരം.

ആദ്യത്തെ യാത്ര തന്നെ മനോഹരമായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ 
മോമോസ് കഴിക്കണം, ചുരം കയറണം ഇത്ര മാത്രമേ പ്ലാൻ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ദൈവം പരിശുദ്ധനാണല്ലോ. യാത്രയെ പീസ് വില്ലേജിലേക്ക് നയിച്ചു.
ആദ്യത്തെ യാത്ര തന്നെ തേയില തോട്ടങ്ങൾക്കിടയിലൂടെ അഗതി മന്ദിരത്തിലേക്ക്. അവിടുത്തെ ശബ്ദത്തിലും ആള്കൂട്ടത്തിനിടയിലും അവർ പതറിയില്ല. എല്ലാം ആകാംഷയോടെ ഉറ്റുനോക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് ഞാൻ വിതുമ്പി കൊണ്ടിരുന്നു. 
ശേഷം പ്രിയപ്പെട്ട ഒരു കുടുംബത്തിലേക്ക് കയറി ചെന്നു. അവരുടെ സ്നേഹവും ആഥിത്യമര്യാദയും എന്റെ മനസ്സിനെ അക്ഷരാർത്ഥത്തിൽ കുളിർമ കൊള്ളിച്ചു. ഞങ്ങളുടെ ഹിറ മോളും ഹിമ മോളും മണ്ണിനെയും മനുഷ്യനെയും അറിഞ്ഞു, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വഴിയിൽ ആത്മാഭിമാനത്തോടെ ഈ ഭൂമിയിൽ വളരുന്നത് കാണാൻ നാഥൻ നമ്മളെ അനുഗ്രഹിക്കട്ടെ. ദൈവ പ്രീതി സമ്പാദിക്കുന്നവരിൽ നമ്മളും ഉൾപെടട്ടെ..
ലോകം എത്ര മനോഹരമാണല്ലേ?
ഉപാധികളില്ലാതെ സ്നേഹിക്കാനും ചേർത്തുപിടിക്കാനുള്ള അവസരങ്ങൾ നമുക്ക് കൂടെ കൂടെ ലഭിക്കട്ടെ.
❤️
Twins travel stories

Sunday, 4 December 2022

7days

ഗർഭകാലം വളരെ ക്ലേശകരമാണ്.എന്നാൽ പ്രതീക്ഷയുടേതുമാണ്.കുഞ്ഞു ജനിക്കുന്നതോടെ ഒരു സ്ത്രീയുടെ ലോകം തന്നെ മാറുന്നു.അവിടെ കാത്തിരിപ്പിന്റെ ആനന്ദമോ, കടന്നുപോയിക്കൊണ്ടിരിക്കുന്ന നിമിഷത്തിലുള്ള പ്രയാസങ്ങളോ അനുഭവപ്പെടുന്നില്ല. മറിച്ച്, ഭൂമിയോടൊപ്പം മറ്റൊരു വലിയ ലോകവും ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന പ്രതീതിയാണ്. 
എന്നെ സംബന്ധിച്ചിടത്തോളം ഗര്ഭകാലത്തുണ്ടായ ഹാപ്പി മൂഡ് അല്ല പ്രസവാനന്തരം അനുഭവപ്പെട്ടത്.ഏറെ ശാരീരിക പ്രയാസങ്ങളുണ്ടായിരുന്നിട്ടു കൂടി ഏറെ പാമ്പർ ചെയ്യപ്പെട്ട, blushed ആയ ഒരു സമയമായിരുന്നു ഗർഭകാലം. 
എന്റെ രണ്ടു കുഞ്ഞുങ്ങളെയും എനിക്ക് ജീവനോടെ കിട്ടുമോ, മാസം തികയാതെ പ്രസവിക്കേണ്ടി വരുമോ, പ്രസവത്തിൽ എനിക്കെന്തെങ്കിലും മോശമായത് സംഭവിക്കുമോ, കുട്ടികളെ nicu ൽ പ്രവേശിപ്പിക്കുമോ, എന്റെ മുലപ്പാൽ കുഞ്ഞുങ്ങൾ കുടിക്കുമോ, പാൽ കുടിക്കുമ്പോൾ കുഞ്ഞിന്റെ തരിപ്പിൽ പോകുമോ അങ്ങനെ തുടങ്ങി പല കാര്യങ്ങളിലും എനിക്ക് ആദി ആയിരുന്നു.
പക്ഷെ പ്രസവത്തോടെ അനുഭവിക്കേണ്ടി വന്നത് മറ്റ് പലതുമായിരുന്നു.
സിസേറിയൻ ചെയ്ത ഭാഗത്തെ സ്റ്റിച്ചിന്റെ വേദനയായിരുന്നു ഏറ്റവും ആദ്യം എന്നെ വേദനിപ്പിച്ചത്. മാസം തികയാതെ പ്രസവിച്ചതിനാലും കുഞ്ഞുങ്ങൾക്ക് തൂക്കകുറവ് ഉള്ളതിനാലും വേറെയും വേവലാതികൾ.
ശരീരഘടന പൂര്ണമാകാത്ത എന്റെ കുഞ്ഞിനെ കണ്ടു വേവലാതി ആയി. ആവശ്യമായ മുലപ്പാൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആദ്യത്തെ ദിവസം തന്നെ ഒത്തിരി പാൽ വരുമെന്ന എന്റേയോ, ചുറ്റുമുള്ളവരുടെയോ ചിന്തയിൽ നിന്നും അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ. കുഞ്ഞുങ്ങൾ കരയുന്നത് എന്റെ പാൽ വലിച്ചു കുടിക്കാൻ പറ്റാത്തത് കൊണ്ടോ, മുലപ്പാൽ തികയാത്തത് കൊണ്ടോ എന്ന ചിന്ത ഹോസ്പിറ്റലിലെ ബാത്‌റൂമിൽ കയറി ഭർത്താവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു തീർത്തു. ബെഡിൽ നിന്നും എഴുന്നേൽക്കാൻ റൂമിൽ ഉറങ്ങിക്കിടക്കുന്ന ഉമ്മമാരെ ഉണർത്തേണ്ടി വരുന്നതിൽ പിന്നെയും മനസ്സ് വേദനിച്ചു. ഏറെ പാല് കുടിച്ചതിനു ശേഷവും എത്ര നേരം പുറം കൊട്ടിക്കൊടുത്തിട്ടും കുഞ്ഞുങ്ങൾ ഏമ്പക്കം വിടാത്തത്തിലും ആദിയായി. ഇടക്കിടക്കുള്ള കുഞ്ഞുങ്ങളുടെ രക്തത്തിലെ ഷുഗർ കുറയുമ്പോൾ ഫോർമുല കൊടുക്കാൻ പറഞ്ഞുള്ള നഴ്സുമാരുടെ ഓടി വരവും, പൗഡർ കലക്കി കൊടുക്കുമ്പോളുള്ള കുട്ടികളുടെ കരച്ചിലും,അത് കൊടുക്കാനായി കുഞ്ഞിനെ കാലിൽ മേടി ഉറക്കമുണർത്തലും മനസിനെ വെപ്രാളത്തിലാക്കി. ഓരോ തവണ ടെസ്റ്റുകൾക്ക് കുഞ്ഞിന്റെ ചോര ശേഖരിക്കുമ്പോളുള്ള അവരുടെ കരച്ചിലും നെഞ്ചിൽ ഭാരം നിറച്ചു. തണുപ്പ് തട്ടുമ്പോഴേക്കും കുഞ്ഞുങ്ങളുടെ കൈകാലുകളുടെ ഉള്ളം നീല കളറാകും. ഇതിനെല്ലാം പുറമെ എന്റെ bp കുറയലും. ഇതായിരുന്നു എന്റെ പ്രസവ ശേഷമുള്ള ആദ്യത്തെ 7 ദിവസങ്ങൾ.

ബാക്കി പിന്നെ എഴുതാം.

Wednesday, 16 November 2022

ബ്രേസ്റ് ഫീഡിങ്


ഒന്നും എളുപ്പമല്ല,എന്നാൽ കഴിയാത്തതുമല്ല

മുലപ്പാൽ കുടിക്കാനായി ഇരുകുഞ്ഞുങ്ങളും ഒരേ സമയം വിശന്ന് കരയുന്നത് ഇരട്ടകുഞ്ഞുങ്ങളുള്ള അമ്മമാരുടെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ് .
ഫോർമുല കൊടുത്തു ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും അവർ അമ്മയുടെ ചൂട് പറ്റി nipple suck ചെയ്തു കൊണ്ട് മുലപ്പാൽ കുടിക്കാൻ വേണ്ടി വാശി പിടിക്കും കുഞ്ഞുങ്ങൾക്കും അത് തന്നെയാണിഷ്ടം.പക്ഷെ വിശന്ന് കൊണ്ടുള്ള കുഞ്ഞുങ്ങളുടെ ഒരുമിച്ചുള്ള കരച്ചിൽ കാണുമ്പോൾ അമ്മയും, ചുറ്റുമുള്ളവരും അസ്വസ്ഥരാകും. ചിലപ്പോളത് അമ്മയുടെ മുലപ്പാൽ ചുരത്തുന്നതിനെ തടസ്സപ്പെടുത്തും.
ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാൻ ഒരു ഫീഡിങ് കുഷ്യൻ ഉപയോഗിച്ച് രണ്ടു പേർക്കും ഒരേ സമയം പാല് കൊടുക്കാവുന്നതാണ്. Cradle പൊസിഷനിൽ പാല് കൊടുക്കുന്നതിനു പകരമായി , രണ്ടു പേരെയും ഫുട്‌ബോൾ പൊസിഷനിൽ കിടത്തിയിട്ട് രണ്ടു പേർക്കും ഒരേസമയം പാല് കൊടുക്കാം. അല്ലെങ്കിൽ ഒരാളെ cradle പൊസിഷനിലും മറ്റയാളെ ഫുട്ബോൾ പൊസിഷനിലും കിടത്താം. 
Cradle പൊസിഷൻ എന്നാൽ നമ്മൾ സാധാരണ പാൽ കൊടുക്കാനായി കുഞ്ഞിനെ നമ്മുടെ മടിയിൽ, കുഞ്ഞിന്റെ തല നമ്മുടെ കൈമടക്കിന്റെ മീതെയും, കുഞ്ഞിന്റെ വയർ നമ്മുടെ വയറുമായി തൊട്ടുരുമ്മി കിടക്കുന്ന അവസ്ഥയാണ്. ഫുട്‌ബോൾ പൊസിഷനിൽ കുഞ്ഞിന്റെ തല ഉള്ളം കയ്യിൽ പിടിച്ച്, ബാക്കി ശരീര ഭാഗം അമ്മയുടെ കൈക്കുഴിയുടെ ഭാഗത്ത്‌കൂടെ പിറകിലോട്ട് ഒരു തലയിണയുടെ സഹായത്തോട് കൂടി കുഞ്ഞിനെ കിടത്തലാണ്.
ഈ വിധത്തിൽ പാലൂട്ടുമ്പോൾ കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോടെ ചേർത്തുപിടിക്കേണ്ടതുണ്ട്. എങ്കിലും കൂടുതൽ മുലപ്പാൽ ഉല്പാദിപ്പിക്കപ്പെടാനും കുഞ്ഞുങ്ങളെ ഒരേ സമയം മുലയൂട്ടുന്നതിലൂടെ അമ്മയ്ക്ക് കുറച്ചു സമയം 
ലാഭിക്കാനും കഴിയും. 
കുഞ്ഞുങ്ങൾക്കും ഈ രീതി ആശ്വാസകരമാകും. ഒരേ സമയം പാൽ കുടിക്കുമ്പോൾ കുഞ്ഞുങ്ങളും നന്നായി പാൽ വലിച്ചു കുടിക്കും.
കട്ടിലിൽ ചാരി ഇരുന്നും, കസേരയിലോ സോഫയിലിരുന്നുമൊക്കെ ഈ വിധത്തിൽ പാലൂട്ടാം. ഈ രീതിയിൽ പാലൂട്ടാൻ ശ്രമിക്കുന്നതിന്റെ തുടക്ക കാലത്തിൽ  കുഞ്ഞുങ്ങളെ എടുത്തു തരാനും തിരിച്ചു ബെഡിലോ തൊട്ടിലിലോ കിടത്താനുമൊക്കെ മറ്റൊരാളുടെ സഹായം തേടാം. പിന്നീട് കുഞ്ഞുങ്ങളുടെ കഴുത്ത് ഉറക്കുമ്പോഴേക്കും അമ്മയ്ക്ക് തന്നെ തനിയെ ചെയ്യാവുന്നതാണ്.
#happybreastfeeding 
#twinfeeding 
#twinsbreastfeeding 
#footballposition 
#sususuhra 
#suhrathaz
#hajima_stories 
#hira_Hima 
#motherhoodchallenge

ഇന്ന്

ഈ നിമിഷത്തെ ആസ്വദിക്കാനും ഉൾക്കൊള്ളാനും കഴിയാത്തതാണ് നമ്മുടെയൊക്കെ പ്രശനം. 
നമുക്ക് എല്ലാം നാളെയിൽ മാത്രമാണ് പ്രതീക്ഷ. ഇന്നലത്തെ സങ്കടങ്ങളെ ഇറക്കി വയ്ക്കാൻ നമ്മളിപ്പോഴും പാകപ്പെടുന്നില്ല. നാളെയുടെ നല്ലതിനെ മാത്രം കാത്തിരിക്കുകയും ചെയ്യുന്നു.
കുറെ സന്തോഷങ്ങളും ആശ്വാസവും നമ്മളിലിലൂടെ കടന്നു പോയെങ്കിലും അതിനിടക്ക് കയറി വന്ന ഇത്തിരിയോളം നോവും നൊമ്പരവും നീറ്റലും മാത്രമാണ് നമ്മൾ ഓർമയിൽ സൂക്ഷിക്കുന്നത്. 
നമ്മളെ വാർത്തെടുത്തത്, നമുക്ക് കാഴ്ച്ചപ്പാടുകൾ ഉണ്ടാക്കി തന്നത് ഇത്തിരിപ്പോന്ന ഈ നോവുകളാണ്. അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞു പോയ ഓരോ നാളുകളും പൂർണമായും അനുഗ്രഹങ്ങൾ മാത്രമായിരുന്നു. അല്ലെ.

വളർച്ചക്കനുസരിച്ചു ഓരോന്നും മാറിക്കൊണ്ടിരിക്കും. എങ്കിലും ഇപ്പോൾ ചെയ്യുന്നത് എന്റെ സമയത്തെ അവർക്ക് കൊടുക്കലാണ്. മക്കൾ ജനിച്ചതോടെ അമ്മയായി എന്ന ധാരണ ഇപ്പോൾ തിരുത്തപ്പെട്ടു. മാതാവിന്റെ കാലിനടിയിൽ സ്വർഗം എന്ന തിരുവചനം മക്കൾക്ക് മാതാവിനോടുള്ള കടപ്പാട് എന്നതിലുപരി , മക്കളോട് മാതവിനോടുള്ള കടമകൾ നിറവേറ്റപ്പെടുന്നതിലൂടെയാണ് അന്വർത്ഥമാകുന്നതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.
നാളെയെയാണ് നമ്മളെല്ലാവരും കാത്തിരിക്കുന്നത്. ഇന്നിനെ നാം ആസ്വദിക്കുന്നില്ല. ഇന്ന് എന്നത് ഇന്നലെ നാം കൊതിച്ച കാര്യങ്ങളായിരുന്നു എന്നു മനസ്സിലാക്കുന്നില്ല. പ്രസവിക്കുന്നത് വരെ ഒരു കുഞ്ഞുണ്ടായി കാണണമെന്ന ആഗ്രഹമായിരുന്നു. മക്കൾ ജനിച്ചപ്പോൾ അവർ ചിരിക്കുന്നത് കാണാൻ തിടുക്കമായി. ചിരിച്ചപ്പോൾ പെട്ടെന്ന് കഴുത്ത് ഉറച്ചിരുന്നെങ്കിലെന്നു തിടുക്കപ്പെടുന്നു. പിന്നെ കമിഴുന്നത് കാണാൻ, മുട്ടുകുത്തുന്നത് കാണാൻ, ഇരിക്കുന്നത് കാണാൻ, നടക്കുന്നത് കാണാൻ, സംസാരിക്കുന്നത് കേൾക്കാൻ അങ്ങനെ അങ്ങനെ. നമ്മുടെ തിരക്കുകൾ കൂടിയപ്പോൾ മക്കൾ ഒന്ന് നഴ്സറിയിലോ, സ്കൂളിലോ പോയെന്നലായി. പിന്നെ പ്രായപൂർത്തി ആവാൻ, വിദ്യാഭ്യാസം പൂർത്തീകരിച്ചു കാണാൻ, ജോലി നേടി കാണാൻ,കല്യാണം കഴിച്ചു കാണാൻ, കുഞ്ഞുണ്ടായി കാണാൻ അങ്ങനെ അങ്ങനെ പിന്നെ പിന്നെ നീണ്ടുപോകുന്നു. 

Sunday, 13 November 2022

ഗർഭം

ഗർഭിണിയായപ്പോൾ ഏറെ കേട്ട വാക്കുകളായിരുന്നു, 'ലോകത്ത് ആദ്യമായി ഇരട്ടകളെ ഗർഭം ധരിച്ചത് നീയൊന്നുമല്ലല്ലോ. 9 കുട്ടികളെ വരെ ഒരേ സമയം വയറ്റിൽ ചുമന്നവരൊക്കെയുണ്ട്. നീ അവരെ കുറിച്ചൊക്കെ ചിന്തിച്ചു നോക്ക്. അവരൊക്കെ എത്ര ഇടങ്ങാറായിട്ടുണ്ടാകും. അത്രക്കൊന്നും വരൂല്ലല്ലോ നിന്റെ വേദനകളും ബുദ്ധിമുട്ടുകളുമെല്ലാം'എന്നു.

വയറിന്റെ ഭാരം കൊണ്ട് കിടന്നിടത്ത് നിന്ന് തിരിഞ്ഞു കിടക്കാൻ പോലും പറ്റാതെ, കാലിലെ കൊളുത്തിപ്പിടുത്തം കാരണം രണ്ടടി നടക്കുമ്പോഴേക്കും വീഴാൻ പോകുന്ന, കുറച്ചു സമയം പോലും നേരെ ചൊവ്വേ ഇരിക്കാൻ കഴിയാതെ, മിനിറ്റിനു മിനിറ്റിനു മൂത്രമൊഴിക്കാൻ ബാത്റൂമിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന, അതിനിടക്ക് മൂത്രപ്പഴുപ്പും വെള്ളപോക്കും, രക്തക്കുറവും , രാത്രി മുഴുക്കെ ഉറക്കമില്ലായ്മയും, ഭക്ഷണത്തോട് താത്പര്യമില്ലായ്മയും തുടങ്ങി എത്രയെത്ര ക്ലേശങ്ങൾ.
ഏകദേശം അഞ്ച് മാസത്തോളം അമിതമായ ഛർദിയും ക്ഷീണവും ഭക്ഷണത്തോട് വിരക്തിയും. അതിനെ തുടർന്ന് ഇടക്കിടക്ക് നട്ടപ്പാതിര നേരത്തു പോലും പ്രിയപ്പെട്ടവന്റെ ഊണും ഉറക്കവും എല്ലാം കളഞ്ഞു ആശുപത്രിയിൽ iv fluid ഇടാൻ ഉള്ള ഓട്ടങ്ങൾ. പിന്നീട് short cervix length, cervical incompetence തുടങ്ങിയവ സ്കാനിംഗിൽ കണ്ടെത്തലും അതിനെ തുടർന്ന് cervix ൽ സ്റ്റിച്ച് ഇടലും ഏകദേശം 3 മാസത്തോളം കാലുകൾ ഉയർത്തി വച്ചു കൊണ്ടുള്ള ബെഡ് റസ്റ്റും , ജോലിയിൽ നിന്നും നീളമേറിയ മെഡിക്കൽ ലീവും. അമിതമായ ഛർദിയും, ക്ഷീണവും, രാത്രിയിലെ ഉറക്കമില്ലായ്മയും രക്തത്തിൽ ഹീമോഗ്ലോബിൻ കുറയലും iron കാൽസ്യം ടാബ്ലറ്റ് കഴിക്കുമ്പോളുള്ള മലബന്ധവും, തുമ്മുമ്പോഴും ചുമക്കുമ്പോഴും ഗർഭം അലസിപ്പോകുമോ എന്ന ഭയം, അത്യാഹിതങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴുമുള്ള നെഞ്ചു കാളിച്ചയും ,ബിപി കുറയലും , hormone വ്യതിയാനങ്ങളും, കുട്ടി തല താഴേക്ക് പുഷ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഗര്ഭപാത്രതത്തിനുണ്ടാകുന്ന വേദനകളും, അമിതമായ കിതപ്പും, പരിചിതമായ പല മണങ്ങളോടുള്ള ഇഷ്ടക്കേടും,ആരോഗ്യം പറ്റെ മോശമാകുമ്പോൾ ഇടക്കിടക്ക് ജോലിയിൽ നിന്ന് ലീവ് എടുക്കാറുണ്ടെങ്കിലും ബെഡ് റെസ്റ്റിനു വേണ്ടി എടുത്ത അവധി മനുഷ്യന്മാരെ ഇടക്കിടക്ക് കാണാൻ പറ്റാത്തതിലുള്ള അസ്വസ്ഥത വല്ലാതെ ഒറ്റപ്പെടുത്തിയിരുന്നു.

Thursday, 23 June 2022

bed room /civil

ബെഡ് റൂം ഇന്റീരിയർ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

➡️പല സ്ഥലത്തും കണ്ടിട്ടുള്ള ഒരു പ്രശ്നം ആണ് ജനൽ വരുന്ന സ്ഥലത്തു കട്ടിൽ പ്ലാൻ ചെയ്യും. അവസാനം ഇന്റീരിയർ ചെയ്യുമ്പോൾ വലിയ ഹെഡ് ബോർഡ്‌ ഒക്കെ ചെയ്തു ജനൽ വഴി ഉള്ള വെളിച്ചം തടയുന്നത്. അത് ഒഴിവാക്കുക. വീട് വെക്കുമ്പോൾ തന്നെ ഇത് മനസ്സിൽ കണ്ടു ജനൽ പൊസിഷൻ പ്ലാൻ ചെയ്യുക.

➡️സ്പേസ് ഉണ്ടെങ്കിൽ ബെഡ് ഏരിയ ക്ക് ചുറ്റും 24" walking സ്പേസ് ഇടാൻ ശ്രദ്ധിക്കുക

➡️ബെഡിന് അടുത്തായി തന്നെ വാർഡ്രോബ് ഉണ്ടെങ്കിൽ ബെഡും വാർഡ്രോബും തമ്മിൽ 36" ഗ്യാപ് എങ്കിലും ഇടണം. വാർഡ്രോബ് ന്റെ ഡോർ തുറന്നു അവിടെ നിന്ന് ഉപയോഗിക്കാൻ ഈ ഒരു സ്പേസ് വേണം. സ്ലൈഡിങ് വാർഡ്രോബ് ആണെങ്കിൽ ഈ ഒരു ഗ്യാപ് കുറക്കാവുന്നതാണ്. ചെറിയ ബെഡ് റൂമിൽ സ്ലൈഡിങ് വാർഡ്രോബ് ആയിരിക്കും നല്ലത്.

➡️കട്ടിൽ ഇടുമ്പോൾ ബെഡ് റൂമിൽ എന്തെകിലും സ്പെഷ്യൽ features ഉണ്ടെങ്കിൽ അതിനെ ഫേസ് ചെയ്തു ഇടുക. ഉദാഹരണം ബെഡ് റൂമിൽ പുറത്തെ നല്ല വ്യൂ കിട്ടുന്ന ഒരു ബാൽക്കണി ഉണ്ടെങ്കിൽ ബെഡ് അതിനെ ഫേസ് ചെയ്തു ഇട്ടാൽ നല്ലതായിരിക്കും.
🙂

 വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ ഒരു ഇന്റീരിയർ ഡിസൈൻറെ കൺസൾട്ട് ചെയ്തു ഇന്റീരിയർ കൂടെ പ്ലാൻ ചെയ്യൂ 👍

Image courtesy : google