ഉമ്മുകുൽസു എന്ന മഴവില്ലിലെ എട്ടാം വർണം
അവസരങ്ങളുടെ വ്യാപ്തി കണ്ടറിയുന്നത് തൊട്ട് സ്വപ്നങ്ങളുടെ ചിറകുകൾക്ക് നീളം കൂടാൻ തുടങ്ങും.
അങ്ങനൊരു സ്വപ്നം സാക്ഷാത്കരിക്കാൻ ദൂരെയൊരു കുഗ്രാമത്തിൽ നിന്നും ഞങ്ങൾ രണ്ടു പെൺകുട്ടികൾ ഒരു കൊച്ചു യാത്ര ആരംഭിച്ചു.
കഠിനാധ്വാനവും നിരന്തര പരിശ്രമവും മഹത്തായ ലക്ഷ്യബോധവും മാത്രമായിരുന്നു ഞങ്ങളുടെ തേരാളി. പിന്നെ വഴിവെട്ടി തരാൻ ഒരുപാട് സുമനസ്സുകളും യാത്രയിൽ പലയിടത്തും വിന്യസിച്ചിരുന്നിരുന്നു. ആ യാത്ര വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണിപ്പോൾ.
തുടർന്നുള്ള വരികൾ വായിക്കുന്നതോടെ നിങ്ങളും ഞങ്ങളുടെ സഹയാത്രികയാകുന്നു.
ഏകദേശം 5 വര്ഷങ്ങള്ക്ക് മുമ്പാണ് ഉമ്മുകുൽസ് എന്ന ഉല്ലുവിന്റെ സഹോദരിയായ ജുബൈലയുടെ കല്യാണത്തിന് മൈലാഞ്ചി ഇട്ടുകൊടുക്കാനായി ഞാനാദ്യമായി അവരുടെ സ്നേഹ വീട്ടിലെത്തുന്നത് .
തൃശൂരിൽപഠിക്കാൻ പോകുന്ന സമയത്തു ബസിലെ സഹയാത്രികയും അതിലുപരി നല്ലൊരു സ്നേഹിതയും ആയിരുന്നു ജുബൈല ഇത്ത.ആ സൗഹൃദമാണ് ചിതലരിച്ച മേൽക്കൂരയും പൊട്ടിയ ഓടും ചുമരുമൊക്കെയുള്ള ഇടിഞ്ഞു പൊളിയാറായ ആ കൊച്ചുവീട്ടിലേക്ക് മെഹന്ദി ഇട്ടുകൊടുക്കാനായി എന്നെ എത്തിച്ചത്.കൂലിപ്പണിയെടുത്തു പരുപരുത്ത കല്യാണപ്പെണ്ണിന്റെ കയ്യിൽ ആവേശത്തോടെ മൈലാഞ്ചിയിട്ട് കൊടുക്കുമ്പോൾ ആ കല്യാണം ഏറ്റവും വലിയ ജീവിതാഭിലാഷമായി കണ്ട ഇരുകൈകളുമില്ലാത്ത ഉമ്മുകുൽസു എന്നെ നിറകണ്ണുകളോടെ നോക്കിചിരിക്കുന്നുണ്ടായിരുന്നു.
കൈകളില്ലാത്ത ഉല്ലുവിന് ഞാനെങ്ങനെ മൈലാഞ്ചിയിട്ട് കൊടുക്കുമെന്നാലോചിച്ചു വിഷമത്തോടെ സഹതാപത്തിന്റെ ദയനീയ നോട്ടം തിരിച്ചു സമ്മാനിച്ചു ഞാനന്ന്.
അപ്പക്കാട് വീട്ടിൽ പരേതനായ ഹനീഫയുടെ ഏറ്റവും ഇളയ പുത്രിയായ ,മുപ്പത്തി രണ്ടുകാരിയായ ഉല്ലുവിന് ജന്മനാ ഇരുകൈകളുമില്ല.ഇരുകാലുകൾ വ്യത്യസ്ത ഉയരത്തിലും.അതുകൊണ്ടുതന്നെ ചെറിയകാലിനു സമമായി നിൽക്കാൻ വലിയ കാൽ മടക്കിയിട്ടാണ് നിൽക്കാറും നടക്കാറുമൊക്കെ.പ്രാഥമിക കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ഇന്നും പ്രായമായി ഉമ്മയുടെ സഹായം അത്യാവശ്യമാണ്.എന്നിരുന്നാലും തനിക്ക് വരമായി കിട്ടിയ കാൽവിരലുകൾ കൈവിരലുകളെ പോലെ ചലിപ്പിക്കാനും മടക്കാനുമൊക്കെ അവൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു.നാല് വർഷം മുമ്പാണ് പിതാവ് ഹനീഫ മരണപ്പെട്ടത്.കുറച്ചു വർഷങ്ങൾക്കു മുന്നേ രോഗബാധിതരായി ഉല്ലുവിന്റെ ഒരു സഹോദരിയും സഹോദരനും മരണപ്പെട്ടു.മൂന്ന് സഹോദരികളും ഒരു സഹോദരനും പ്രായമായ ഉമ്മയും അടങ്ങുന്നതാണ് ഇപ്പോൾ ഉല്ലുവിന്റെ കുടുംബം.സാമ്പത്തികപരമായും വിദ്യാഭാസപരമായും ഈ കുടുംബം ഇന്നും വളരെ പിറകിലാണ്.കുട്ടികൾ തട്ടിയിടുന്നത് കൊണ്ടും നടക്കാനുള്ള പ്രയാസം കൊണ്ടും രണ്ടാം ക്ലാസ്സോടെ പഠനം നിർത്തേണ്ടി വന്നു ഉല്ലുവിന്.പിന്നീട് അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടു കുട്ടിക്കാലം കഴിച്ചുകൂട്ടുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു ഫോമിൽ ഉല്ലുവിന് ഒപ്പിടേണ്ട സാഹചര്യമുണ്ടായത്.ആ സമയം എന്തുചെയ്യണമെന്നറിയാതെ ശങ്കിച്ചു നിന്ന ഉപ്പയുടെ തോളിൽ നിന്നും ചാടിയിറങ്ങി ഓഫിസറുടെ പേന തന്റെ കാൽവിരലുകൾക്കിടയിൽ വെച്ചു തരാൻ ഉല്ലു ആവശ്യപ്പെട്ടു.ശേഷം പേന വിരലുകൾക്കിടയിൽ ഇറുക്കിപ്പിടിച്ചു ഒരു ഒപ്പ് ഇട്ടുകൊടുത്തു.
അങ്ങനെ മകളുടെ കഴിവ് തിരിച്ചറിഞ്ഞ സ്നേഹമയിയായ പിതാവ് പിന്നീട് നിറങ്ങളും പേപ്പറുകളുമെല്ലാം മേടിച്ചു കൊടുത്തു ഉല്ലുവിനെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.അങ്ങനെ ഉല്ലു വരയുടെ മാസ്മരിക ലോകത്തെത്തിച്ചേർന്നു.
കഥാപുസ്തകത്തിലും മറ്റും കണ്ടുവരുന്ന കൊച്ചു കൊച്ചു ചിത്രങ്ങൾ നോക്കി വരച്ചു ചായമടിക്കാൻ തുടങ്ങി.
പക്ഷെ ദൈനംദിന ജീവിതത്തിനുപോലും ബുദ്ധിമുട്ടുന്ന ആ കുടുംബത്തിന് മകളുടെ ഈ കഴിവിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താനായില്ല.
പിന്നീട് വർഷങ്ങളേറെ കഴിഞ്ഞു.ഇരുപത്തിയാറാം വയസ്സിൽ ഉപ്പ മരണപ്പെട്ടു.ശേഷം ഒരു വർഷം കഴിഞ്ഞാണ് ഞാനവിടെ സ്ഥിരസന്ദർശകയാകുന്നത്.സംസാരത്തിനിടയിൽ ഇടക്കൊക്കെ മുന്നേ ചിത്രങ്ങൾ വരക്കുന്നത് അവർ സൂചിപ്പിച്ചിരുന്നു.അവയെല്ലാം കാണിച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ അതെല്ലാം മഴവെള്ളമിറ്റിയും ചിതലരിച്ചും നശിച്ചുപോയെന്നും ബാക്കിയുള്ളവ കല്യാണത്തിരക്കിൽ എവിടെയോ വച്ചെന്നും അവർ മറുപടി പറഞ്ഞു .കൂടുതൽ നിർബന്ധിച്ചപ്പോൾ ഒരു ദിവസം പഴയൊരു നോട്ടുപുസ്തകം തപ്പിയെടുത്തു എനിക്ക് മുന്നിൽ വെച്ചു. അതിലതാ മങ്ങിപ്പോയ പെൻസിൽ ചിത്രങ്ങൾ.
നമുക്കത് വലുതായി തോന്നില്ലെങ്കിലും പരിമിതമായ ലോകത്ത് നിന്നുകൊണ്ട് വരച്ച ആ കൊച്ചു ചിത്രങ്ങൾ കാണിച്ചുതരാൻ ഉല്ലുവിന് വലിയ അഭിമാനമായിരുന്നു.
പിന്നീട് ഞാൻ നിറങ്ങൾ എത്തിച്ചുകൊടുത്തു.ശേഷം ദിവസങ്ങളിൽ പുതിയ ചിത്രങ്ങൾ വരച്ചെന്നും പറഞ്ഞു ഉല്ലു എന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തും.ഒരു കിലോമീറ്റർ ദൂരം നടന്ന് ഞാനെവിടെ എത്തുമ്പോൾ ഒരു വൃത്തവും ചുറ്റും അഞ്ചു ഇതളുകളും കാണിച്ചുതരും.ദിവസങ്ങൾ കൂടുംതോറും ഇതളിലെ നിറവും എണ്ണവും മാറുമെന്നല്ലാതെ ചെടിച്ചട്ടിയിൽ നിന്നും ചിത്രങ്ങൾ മാറുന്നുണ്ടായിരുന്നില്ല.
അതിൽ പിന്നെയാണ് ഉല്ലുവിന് മതിയായ ലോകപരിചയമില്ലെന്നും ഹോസ്പിറ്റൽ കാര്യത്തിനല്ലാതെ പുറത്തു പോകാറില്ലെന്നും മനസ്സിലായത്.
കടലോ ട്രെയിനോ കംപ്യൂട്ടറോ സ്മാർട്ഫോണോ അവൾ കണ്ടിട്ടില്ലെന്ന്...
എന്തിനേറെ അക്രിലിക് ,ഫാബ്രിക് നിറങ്ങളെ പോലും ട്യൂബിൽ ഉള്ള പെയിന്റ് കുപ്പിയിലുള്ള പെയിന്റ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത് പോലും.
ഞാനത് എന്റെ സൗഹൃദവലയമായ 'Green Paliative'- ൽ അറിയിച്ചു.അവർ ഉല്ലുവിന് ഇന്റർനെറ്റ് വഴി ചിത്രങ്ങൾ വരക്കാൻ പഠിക്കാൻ സ്മാര്ട്ഫോണും, ചിത്രങ്ങൾ പരിശീലിക്കാൻ നിറങ്ങളും ബ്രഷും, പുറത്തേക്ക് പോകുന്നത് സുഖമമാക്കാൻ വീൽ ചെയറും സമ്മാനിച്ചു.എന്റെ കോളേജിലെ (Al Ameen Engg College,Shornur) വിദ്യാർഥികൾ ആദ്യമായി ഉല്ലുവിനെ പുറംലോകം കാണിച്ചുകൊടുത്തു.ആദ്യത്തെ ക്ഷണം പട്ടാമ്പിയിൽ വെച്ചു നടന്ന NSS ക്യാമ്പിലേക്കായിരുന്നു.അവിടെ വെച്ച് ,ക്യാമ്പ് സന്ദർശിക്കാനെത്തിയ വർഷങ്ങളായി വീൽ ചെയറിൽ കഴിഞ്ഞു കൂടുന്ന 'വാസുണ്ണി പട്ടഴിയെ' യാദൃശ്ചികമായി ഞങ്ങൾ കണ്ടുമുട്ടി.
അദ്ദേഹം ഉല്ലുവിനെ കൊണ്ട് ചിത്രങ്ങൾ തത്സമയം വരപ്പിച്ചു. ശേഷം ഉല്ലുവിന് ഒരുപാട് പിന്തുണയും പ്രചോദനവും നൽകി.ചിത്രങ്ങൾ നോക്കി വരച്ചു പഠിക്കാൻ പുസ്തകങ്ങളും,പഠിപ്പിക്കാൻ നല്ലൊരു ആര്ടിസ്റ്റിനെയും ഏർപ്പെടുത്താൻ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു.പിന്നീടുള്ള എന്റെ ഓരോ യാത്രയിലും കണ്ടുമുട്ടുന്നവരോടൊക്കെ ഞാനീ കാര്യം അവതരിപ്പിച്ചു.
സഹതാപം കൊണ്ട് പലർക്കും ഉല്ലുവിനെ സഹായിക്കാൻ താല്പര്യമുണ്ടായിരുന്നു.പക്ഷെ പാലക്കാടിന്റെ അങ്ങേയറ്റമായ പുതുക്കോട് എത്തിച്ചേരാൻ മാത്രം ആർക്കും സമയമുണ്ടായില്ല.
വന്നവരാണെങ്കിൽ ഉല്ലുവിന്റെ വിദ്യാഭ്യാസപരമായുള്ള പരിമിതികളോട് സഹകരിക്കാൻ സമപ്പെടാതെ പ്രയാസപ്പെടുത്തുന്ന സാങ്കേതിക വാക്കുകളുപയോഗിച്ചു അവളെ കൂടുതൽ ആഴയക്കുഴപ്പത്തിലുമാക്കി.എന്നിരുന്നാലും TV ഷോകളിലൂടെയും, യൂ ട്യൂബ് വിഡിയോകളിലൂടെയും സസൂക്ഷ്മമായി നിരീക്ഷിച്ചു അവൾ ഒരോ ചിത്രങ്ങളും വരച്ചു പഠിച്ചു.എന്നീട്ടും ചില ഘട്ടങ്ങളിൽ അവൾ നിസ്സഹായായപ്പോൾ ,മറ്റാരും എത്താതായപ്പോൾ എന്നെ മാത്രം ആശ്രയിച്ചു ഉല്ലു സ്വയം പര്യാപ്തയാകില്ലേ എന്ന് ഭയപ്പെട്ട് മാറി നിന്നിരുന്ന ഞാൻ ചിലപ്പോഴൊക്കെ കൂടെ നിന്ന് പരിശീലനവും മാർഗ നിർദേശവും നൽകി.
അതിനിടക്കാണ് പരിസ്ഥിതി സൗഹൃദ വിത്തുപേന നിർമ്മാണത്തെ കുറിച്ചു സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉല്ലു അറിയുന്നത്.അവൾ തന്നേ താല്പര്യമെടുത്ത് ആ കൂട്ടായ്മയിൽ അംഗമായി.ഉല്ലുവിന്റെ താല്പര്യവും ആവേശവും കണ്ട് കൂടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ഭിന്നശേഷിക്കാരായ സുഹൃത്തുക്കളടക്കം ഉല്ലുവിനെ തുടക്കത്തിൽ കളിയാക്കിയിരുന്നു.പക്ഷെ അതവൾ വാശിയായെടുത്തു .തകൃതമായി പേപ്പർ പേന നിർമ്മാണമാരംഭിച്ചു അത് പത്തുരൂപക്ക് വിൽക്കാൻ തുടങ്ങി .ഇപ്പോഴത് അയ്യായിരത്തിലധികം പേനയായി കവിഞ്ഞിരിക്കുന്നു.
അതെ കാലിൽ വിരിഞ്ഞ ആ വിത്ത് പേനകളിലൂടെ ഇനി ഒരായിരം മരങ്ങൾ പൂക്കും.
അത് വിറ്റു കിട്ടിയ ലാഭത്തിൽ നിന്നും നല്ലൊരു വിഹിതം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നീക്കിവെക്കാനും അവൾ മറന്നില്ല.
ഉല്ലുവിന്റെ വീടിന്റെ അരക്ഷിതാവസ്ഥ കണ്ട് അവളുടെ കഴിവിനുള്ള അംഗീകാരമായി, നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും സഹകരണത്തോടുകൂടി 'അക്ഷരവീട്'എന്ന പദ്ധതിയുടെ ഭാഗമായി വീട് നിർമ്മാണ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന സന്തോഷത്തിലുമാണ് ഉല്ലുവും കുടുംബവുമിപ്പോൾ.
ഇത്രയേറെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളുമുണ്ടായിട്ടും അവൾ വരച്ച ചിത്രങ്ങൾ വിറ്റ് ,സ്ഥിരവരുമാനമുണ്ടാക്കി കുടുംബത്തെയും , തനിക്ക് ചുറ്റുമുള്ള ഉല്ലുമാരെയും ,വിധവകളെയും എല്ലാം കണ്ടെത്തി അവരെയെല്ലാം സ്വയം പര്യാപ്തരാക്കി തനിക്കൊപ്പം വളരാൻ സാഹചര്യമുണ്ടാക്കലാണ് ഉല്ലുവിന്റെ ഇനിയുള്ള ലക്ഷ്യം.
അതിന് വേണ്ടിയുള്ള ആദ്യ ചുവടുവെപ്പെന്നോണം 'SHADE-The eighth colour of rainbow' എന്ന പേരിൽ നടത്തുന്ന ഏകാംക ചിത്രപ്രദർശനം തുടങ്ങിയിരിക്കുകയാണ് ഉല്ലുവും കൂട്ടുകാരുമിപ്പോൾ.500 ൽ അധികം ചിത്രങ്ങളാണ് ഇതുവരെ ആ മാന്ത്രിക കാലിൽ നിന്നും പകർത്തപ്പെട്ടിട്ടുള്ളത് എന്ന് അഭിമാനത്തോടെ ഓർക്കുന്നു.
തനിക്ക് ചുറ്റുമുള്ളവരെ സഹതാപത്തിന്റെ കണ്ണുകളിൽ നിന്നും മാറ്റി , അർഹതയുടെയും അതിശയോക്തിയുടെയും നോട്ടം കരസ്ഥമാക്കി പ്രകാശം പരത്തുന്ന പുഞ്ചിരിയോടെ മുന്നേറുകയാണിന്നവൾ.
ഭിന്നശേഷിക്കാരിയോ വയ്യാത്തവളോ വെറുമൊരു പെണ്ണോ അല്ല നമ്മളാരും, മരിച്ചു അടിസ്ഥാന മൂല്യബോധമുള്ള പരസ്പരം ആദരവുകൾ അർഹിക്കുന്ന വ്യക്തിത്വങ്ങളാണ് നമ്മളോരോരുത്തരും എന്ന ലക്ഷ്യ ബോധ്യമാണ് ഞങ്ങൾക്ക് ഈ സമൂഹത്തിനു മുന്നിൽ തെളിയിക്കാൻ കഴിഞ്ഞത്.
കിട്ടുന്നതെന്തും അര്ഹതപ്പെട്ടവരോളം താഴ്ന്നിട്ടു അവശ്യമായത് പകുത്തു നൽകി നമ്മളോടൊപ്പം ഉയർത്താൻ നമുക്കെവർക്കുമകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കൂടുതൽ മുന്നേറുന്നു.
സ്നേഹം..
വായനയിൽ കൂടെ ചേർന്ന ഓരോ സഹയാത്രികയ്ക്കും❤
thasleena K P