മൂപ്പര് ഒരു പണിക്കും പോയില്ലെങ്കിലും കുഴപ്പല്ല്യ.. എനിക്ക് എപ്പളും ന്റെ കണ്ണിന്റെ മുന്നില് ജീവനോടെ ണ്ടായാ മതി
_____________________________
മറ്റെന്തോ ആവശ്യത്തിനായി തിരക്കിട്ട് മുകളിലേക്ക് ഓടുന്നതിനിടക്കാണ് മൂന്നാം നിലയിൽ വച്ച് ഒരു ഉമ്മ എന്നെ പിന്നിൽ നിന്നും വിളിക്കുന്നത്.
"മോളെ ആരേലും ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ടോ?"
"ഇല്ല ഉമ്മാ .ഞാനിവിടെത്തെ സ്റ്റാഫാണ്. എന്താ കാര്യം?"
ഞാൻ കാര്യമന്വേഷിച്ചു.
" മോളെ ഇവിടെ നോമ്പ് തുറക്കാനുള്ള ഭക്ഷണം കിട്ടുമോ?"
"ആ ഉമ്മാ, താഴെ A O യുടെ റൂമിൽ നിന്നും കൂപ്പൺ കിട്ടും. അതും കൊണ്ട് കുറച്ചു കഴിഞ്ഞു മെസ്സിന്റെ അവിടെ ചെന്നാൽ ഭക്ഷണം പാർസൽ കിട്ടും"
"ഉപകാരായി മോളെ, ഞാന് ന്റെ ഭർത്താവിന്റെ കൂടെ വന്നതാ, മൂപ്പർക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. ഡയാലിസിസ് കഴിഞ്ഞു വീടെത്തുമ്പോഴേക്ക് ബാങ്ക് കൊടുക്കും. പിന്നെ ക്ഷീണം ഒക്കെ മാറി ഭക്ഷണം ഉണ്ടാക്കുമ്പോഴേക്കും സമയം വൈകും, ഹോട്ടലുകളും അന്നേരം ഇണ്ടാവൂല്ലല്ലോ"
"അത് സാരല്യമ്മാ, രണ്ടാൾക്കുമുള്ള ഭക്ഷണം ഫ്രീയായിട്ടു കിട്ടും ട്ടാ..
ന്നിട്ട് എവിടെയാണ് ഇങ്ങളെ വീട്?"
"കുറച്ചു ദൂരെയാ, ഞങ്ങള് വണ്ടി വിളിച്ചു വരുന്നതാ.. ദിവസവും വണ്ടി ചാർജ് 1500 രൂപ ആകും.
സാധാരണ ബസിൽ ആയിരുന്നു വന്നിരുന്നത്. ഇപ്പൊ ബസില്ലല്ലോ.."
"അപ്പൊ ന്നാ ഇങ്ങളെ നാട്ടിലുള്ള ഡയാലിസിസ് സെന്ററിൽ പോകായിരുന്നില്ലേ ?"
"ഇക്കാക്ക് ഇവിടെ വരാനാണ് ഇഷ്ടം. ടെസ്റ്റിനും ഡയാലിസിസിനുമൊക്കെ ഇവിടെ ചാർജ് നല്ലോണം കുറവല്ലേ. പിന്നെ കുറേ കൊല്ലായി വരുന്നത് കൊണ്ട് ഇവിടുത്തെ ആൾക്കാരുമായും നല്ല കൂട്ടായി.പിന്നെ ഇവിടുത്തെ ഡോക്ടറെ തന്നെ കാണിച്ചാൽ മതീന്നാ മൂപ്പര് പറയാ"
"മ്ം , ന്നിട്ട് കൊറോണ ഒക്കെ ആയിട്ട് ഹോസ്പിറ്റലിൽ വരാൻ ങ്ങക്ക് പേടില്ലേ ?" ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.
"ഏയ്.. ആദ്യമൊക്കെ പേടിണ്ടായിരുന്നു.പിന്നെ മാസ്ക് ഇട്ട് വരും. കയ്യ് കഴുകും. വീട്ടിൽ എത്ത്യാ അപ്പൊ കുളിക്കും.
പിന്നെ ഈ ഡയാലിസിസ് വാർഡിന് അകത്തും പുറത്തും നോക്കിയേ..തിരക്കിന് ഒട്ടും കുറവില്ലല്ലോ.
നമ്മളെ നോക്കണ മക്കൾക്കും ഒരു ഒഴിവില്ലാല്ലോ.. ഓരൊക്കെ ഓടിപ്പായണത് കണ്ടില്ലേ.. ഞങ്ങളെ പോലെ ഇഷ്ടം പോലെ പേരുണ്ട് ഒരുപാട് ദൂരത്ത് നിന്നും ഇഖ്‌റാ ഹോസ്പിറ്റലിലേക്ക് വണ്ടിക്കൂലിം കൊടുത്തു വരുന്നത്."
എനിക്ക് അത് ശെരിയാണെന്നു തോന്നി.
"എന്നിട്ട് ഇങ്ങളെ ഇക്കാക് ഇപ്പൊ എങ്ങിനുണ്ട്.?"
"Alhamdulillah, ഡയാലിസിസ് കൃത്യായി ചെയ്യുന്നൊണ്ട് ഇങ്ങനെ പോകുന്നു."
"ഇക്ക ജോലിക്ക് പോകുന്നുണ്ടോ?"
"ആദ്യം പോയിരുന്നു. Welder ആയിരുന്നു."
"ആഹാ..ഇപ്പൊ മക്കള് ണ്ടാവും ല്ലേ കുടുംബം നോക്കാൻ..?"
"ഇല്ല മോളെ.. ഞങ്ങൾക്ക് മക്കളില്ല.
അതല്ലേ നോമ്പായിട്ടും ഞാൻ തന്നെ കൂടെ വരുന്നത്.
ബന്ധുക്കളൊക്കെ കൂടെ വരണോന്നു ചോദിക്കാറുണ്ട്. ഞാൻ വേണ്ടാന്ന് പറയും. മക്കളുണ്ടേൽ അവരെ ഇടക്കെങ്കിലും ഇക്കാന്റെ കൂടെ വിടായിരുന്നു ല്ലേ?"
കുറച്ചു നേരത്തേക്ക് എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
ആ മൗനത്തിന് വിരാമമിട്ട് കൊണ്ട് അവർ തുടർന്നു.
"മൂപ്പര് ഒരു പണിക്കും പോയില്ലെങ്കിലും കുഴപ്പല്യ.എനിക്ക് എപ്പളും ന്റെ കണ്ണിന്റെ മുന്നില് ജീവനോടെ ണ്ടായാ മതി. ഇങ്ങനെ മിണ്ടീം പറഞ്ഞും...
ഇക്കാക്ക് ദീർഘായുസ്സ് കിട്ടാൻ മോള് പ്രാർത്ഥിക്കണേ..?"
"തീർച്ചയായും ഉമ്മാ.. ഞാൻ പ്രാർത്ഥിക്കും.. ശെരി.. മ്മക്ക് ഇടക്കൊക്കെ കാണാം ട്ടൊ.
താഴെ പോയി കൂപ്പൺ മേടിക്കാൻ മറക്കണ്ടാ ട്ടൊ.."
അത്രേം പറഞ്ഞു ഞാൻ മുകളിലേക്ക് കയറി.
ആ ഉമ്മ അവസാനം പറഞ്ഞ വാക്ക് ഇപ്പോഴും മനസ്സിലിങ്ങനെ തൂങ്ങിയാടുകയാണ്.
സ്നേഹം
സു സു സുഹ്റ