ഉസ്താദ് ഹോട്ടൽ പോലൊരു ഹോസ്പിറ്റൽ
---------------------
ഉസ്താദ് ഹോട്ടൽ സിനിമയിലെ കരീംക്കാൻറെ ഹോട്ടൽ പോലെയാണ് ഇഖ്‌റാ ഹോസ്പിറ്റൽ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
സാധാരണക്കാരന് ഏതൊരാവസ്ഥയിലും സമീപിക്കാവുന്ന മികച്ചൊരു ഹോസ്പിറ്റൽ.
സ്റ്റാഫുകൾക്കും ഏതൊരാവസ്ഥയിലും താങ്ങായി നിൽക്കുന്ന വിശാലമായൊരു മേൽക്കൂര.
മുതലാളി തൊഴിലാളി വ്യത്യാസമില്ലാതെ ഒറ്റകെട്ടായി മുന്നോട്ട് പോകുന്ന വലിയൊരു കുടുംബം. ലാഭേച്ഛയെക്കാളേറെ സേവനതാല്പരരാണ് ഇഖ്‌റായിലെ ഓരോ ജീവനക്കാരും മാനേജ്മെന്റും.
ഇവിടുത്തെ തിരക്ക് കണ്ട് പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്.
പല രോഗികളോടും ഇവിടെ വരാനുള്ള കാരണം അന്വേഷിച്ചിട്ടുണ്ട്. അവരുടെയെല്ലാം മറുപടികൾ ഹൃദയം നിറയ്ക്കുന്നതായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സിവിൽ എഞ്ചിനീയറായി ഞാനിവിടെ ജോയിൻ ചെയ്യുന്നത്.നിർമാണ പ്രവർത്തനങ്ങൾക്ക് പുറമെ ചില അറ്റകുറ്റ പണികളുമുണ്ടാകും. പക്ഷെ ഹോസ്പിറ്റലിനകത്തെ തിരക്കും മറ്റും വർക്കിന്റെ പുരോഗതിയെ ബാധിക്കാറുണ്ടായിരുന്നു. അന്ന് സീനിയർ എഞ്ചിനീയർ പറഞ്ഞത് നോമ്പിന്റെ തുടക്കത്തിൽ ഇവിടെ അല്പം തിരക്ക് കുറയും. അപ്പോൾ മാക്സിമം വർക്കുകൾ ചെയ്ത് തീർക്കണം എന്നായിരുന്നു.അത് കൊണ്ട് തന്നെ ഞാനും തിരക്ക് കുറയുന്ന ആ ദിവസങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു.
പക്ഷെ,
ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല.
ഇവിടെ ഐസോലാഷൻ ഐ സീ യൂ വിൽ വർക്ക് ചെയ്തിരുന്ന സ്റ്റാഫ് നഴ്സിന് കോവിഡ് സ്ഥിതീകരിച്ചതിൽ പിന്നെ ആരൊക്കെയോ ഹോസ്പിറ്റലിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾ നടത്തിയിരിക്കുന്നു. അതിനെ തുടർന്ന് ആളുകൾ ഹോസ്പിറ്റലിലേക്ക് വരുന്നതിനെ ഭയപ്പെടുന്നു. ഇവിടെയുള്ള മറ്റു സ്റ്റാഫ്കളോട് ബന്ധപ്പെടാൻ പോലും ഭയം കാണിക്കുന്നു.
ബൈയോപ്സി, സൈറ്റോളജി, പേരിഫറൽ സ്ഫിയർ തുടങ്ങിയ പല ലാബ് റിപോർട്ടുകളുടെയും റിസൾട്ട് അവശ്യപ്പെട്ടുകൊണ്ടു ലാബിലേക്ക് ആളുകൾ വിളിച്ചു കൊണ്ടേയിരിക്കുകയാണ്.
ഇഖ്‌റാ ഹോസ്പിറ്റലിൽ വന്നത് കാരണം quarantine ൽ ഇരിക്കേണ്ടി വരുമോ എന്നൊക്കെയാണ് ആളുകളുടെ ആശങ്ക.
യഥാർത്ഥത്തിൽ ഇഖ്‌റായിൽ സംഭവിച്ചതെന്താണ്..
കോവിഡ് ലക്ഷണങ്ങളുമായി ഐസൊലേഷനിൽ ഉണ്ടായിരുന്ന ഒരാളുടെ ടെസ്റ്റ് റിസൾട്ട് 2 തവണ നെഗറ്റീവ് ആയിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപായി അയച്ച മൂന്നാമത്തെ സാമ്പിൾ ആണ് പോസിറ്റീവ് ആയത്.
അതേ തുടർന്ന് സുരക്ഷയുടെയും മുൻകരുതലിന്റെയും ഭാഗമായി cctv യുടെ സഹായത്തോടെ അവരുമായി ബന്ധപ്പെട്ട ആളുകളുടെയെല്ലാം സാമ്പിളുകൾ ടെസ്റ്റിനു അയച്ചു.അതിൽ ഒരാളുടെ ഒഴിച്ച് ബാക്കിയുള്ളവരുടെയെല്ലാം റിസൾട്ട് നെഗറ്റീവ് ആയിരുന്നു. പോസറ്റീവ് ആയ നഴ്സ് വർക്ക് ചെയ്തത് ഐസൊലേഷനിൽ ഇരിക്കാൻ മാത്രം പ്രത്യേകം സജ്ജമാക്കിയ കോവിഡ് icu ൽ ആയിരുന്നു. അവർ ഐസോലാഷൻ വാർഡ്ന്ന് പുറത്തുള്ള ജീവനക്കാരുമായോ സ്റ്റാഫുമായോ ബന്ധപ്പെട്ടിട്ടില്ല. എന്നിട്ടും നിജസ്ഥിതിയറിയാതെ കുറെ പേർ ഹോസ്പിറ്റലിനെതിരെ വ്യാജ പ്രചാരണം നടത്തി. അതിന്റെ തിക്ത ഫലമെന്നോണം വീട്ടിൽ പോയി വരുന്ന ഡോക്ടർമാർ മുതൽ സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ള സ്റ്റാഫുകളെ വഴിതടഞ്ഞും മാനസികമായി പീഡിപ്പിച്ചും പേടിപ്പെടുത്തിയും ഒത്തിരി നാട്ടുകാരും പ്രാദേശിക സാമൂഹ്യ പ്രവർത്തകരും 'മാതൃകയായി' കൊണ്ടിരിക്കുകയാണല്ലോ.
അവരോട് പരിതാപം തോന്നുന്നു. അല്ലെങ്കിലും മാലാഖമാരെന്നൊക്കെയുള്ള വിളിപ്പേര് വെറും പറച്ചിലല്ലേ.
കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളേജ് കഴിഞ്ഞാൽ കൂടുതൽ സാധാരണക്കാർ ആശ്രയിച്ചിരുന്ന ആതുരസേവനാലായമാണ് ഇഖ്‌റാ ഹോസ്പിറ്റൽ.തെറ്റിദ്ധാരണയുടെ പേരിൽ മുൻ നിശ്ചയിച്ച ഓപ്പറേഷനും മറ്റും ഗത്യന്തരമില്ലാതെ കൂടുതൽ ചാർജ് കൊടുത്ത് ഇതര ഹോസ്പിറ്റലുകളെ സമീപിക്കുകയാണ് പല രോഗികളുമെന്നറിയാൻ കഴിഞ്ഞു. വ്യസനകരം തന്നെ.
ഇഖ്‌റാ ഹോസ്പിറ്റൽ ആശ്രയിക്കുന്ന പ്രിയപ്പെട്ടവരേ,
വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കൂ.
സത്യമന്വേഷിക്കാൻ ഹോസ്പിറ്റലിലേക്ക് വിളിക്കാം.
നിങ്ങൾക്കിവിടെ ധൈര്യമായിട്ടു വരാം.. സേവനങ്ങളിൽ ഒട്ടും കുറവ് വരുത്താതെ നിങ്ങൾക്കായി വലിയൊരു കുടുംബം ഇവിടെ കാത്തിരിക്കുന്നുണ്ട്.
സ്നേഹം.
സുഹ്റ